കാസര്‍കോട്: കേന്ദ്രബജറ്റ് കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കാനുള്ളതെന്ന് കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍. കേരളത്തില്‍ നിന്നും ഒരംഗത്തെ പോലും പാര്‍ലമെന്റില്‍ അയക്കാത്തതിന്റെ വൈരാഗ്യം ഈ ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ കാട്ടിയതാണെന്നും അദ്ദേഹം ആരോപിച്ചു. തീര്‍ത്തും നിരാശാജനകമായ ബജറ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വിഹിതത്തില്‍ കഴിഞ്ഞതവണത്തേക്കാള്‍ 1000 കോടിയുടെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കോഫിക്കും ടീക്കും നല്‍കിയ പ്രാധാന്യം റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയില്ല. നോട്ടുനിരോധനം, ജി എസ് ടി തുടങ്ങിയ തീരുമാനങ്ങള്‍ മൂലം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ യു പി എ സര്‍ക്കാര്‍ ബയോ മെട്രിക്ക് സംവിധാനം ഏര്‍പ്പെടുത്തിയതുവഴി ഗ്യാസ് ഏജന്‍സികളുടെ ഉപഭോക്താക്കളോടുള്ള കൊള്ള അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ജി എസ് ടി നടപ്പിലാക്കിയതോടെ ഇതിന്റെ എല്ലാം പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കാതിരിക്കയാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജി എസ് ടി നടപ്പിലാക്കുന്നതിന് ശക്തിയുക്തം എതിര്‍ത്ത ഒരാളാണ് പ്രധാനമന്ത്രി. 12,000 കോടി രൂപ ഗുജറാത്തിന് നഷ്ടമാകുമെന്നും ഒരുതരത്തിലും ജി എസ് ടി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും ഇതേ നരേന്ദ്രമോദിയായിരുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ജി എസ് ടിയുടെ അവസാന സ്ലാബ് 18 ആയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ജി എസ് ടി നടപ്പാക്കിയപ്പോള്‍ അത് 28 ആയി ഉയര്‍ത്തി പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുകയാണ് ചെയ്തത്.
രണ്ടുമണിക്കൂറും 40മിനുട്ടും എടുത്ത് ബജറ്റ് അവതരിപ്പിച്ച് ചരിത്രം തിരുത്തി കുറിച്ചു കസേരയില്‍ വീണതല്ലാതെ സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളോടൊന്നും നീതി കാണിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മ്മല സിതാരാമന് കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊടുക്കേണ്ട വിഹിതം പോലും കൊടുക്കാന്‍ ധനമന്ത്രി തയ്യാറായില്ലെന്നും കോപ്പറേറ്റുകളുടെ കിട്ടാക്കടം എഴുതി തള്ളാന്‍ മാത്രമാണ് ധനമന്ത്രി തയാറായതെന്നും അദ്ദേഹം ആരോപിച്ചു. മാര്‍ക്കറ്റുകളില്‍ ബജറ്റിന്റെ ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് ബജറ്റിന്റെ ആനുകൂല്യങ്ങള്‍ മുഴുവനും ലഭിച്ചിരിക്കുന്നതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.