കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കുകവഴി സര്‍ക്കാര്‍ ഇരകളുടെയല്ല വേട്ടക്കാരുടെ പക്ഷം ചേരുന്നതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയില്‍ ആറുമാസത്തേക്ക് നിയമിച്ചത്.
പാര്‍ട്ടിക്ക് വേണ്ടി കൊല നടത്തിയ പ്രതികള്‍ക്ക് ജയിലില്‍ സംരക്ഷണം നല്‍കുകയും കുടുംബത്തിന് ജോലി നല്‍കുകയും ചെയ്യുന്നത് സി പി എമ്മിന്റെ രീതിയാണ്. സര്‍ക്കാര്‍ ഇരകളെയല്ല, വേട്ടക്കാരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
കൊലക്കേസിലെ ഒന്നാം പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് പീതാംബരന്റെ ഭാര്യ കല്യോട്ട് എച്ചിലടുക്കത്തെ മഞ്ജു, രണ്ടാം പ്രതി കല്യോട്ടെ സി.ജെ. സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ് , മൂന്നാം പ്രതി കല്യോട്ട് സുരേഷിന്റെ ഭാര്യ കെ.എസ്. ബേബി എന്നിവര്‍ക്കാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയത്. ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ജനുവരി 20, ഫെബ്രുവരി 24 തീയതികളിലായാണ് അഭിമുഖം നടത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട്, റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍, നഴ്സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്ന കമ്മിറ്റി നടത്തിയ അഭിമുഖത്തിനു ശേഷം നൂറുപേരുടെ പട്ടിക തയ്യാറാക്കി. ഇതില്‍ നിന്നും ഒരുമാസം മുമ്പാണ് നിയമിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ സി.എഫ്.എല്‍.ടി.സികളില്‍ ഉള്‍പ്പെടെ നിയമിക്കുന്നതിനാണ് അഭിമുഖം നടത്തിയത്. പ്രതിദിനം 450രൂപയാണ് വേതനം. ആറുമാസത്തേക്കാണ് നിയമനം. ആറുമാസം കഴിഞ്ഞാല്‍ പട്ടികയിലെ ബാക്കിയുള്ളവര്‍ക്കാണ് അവസരം. നിയമനം നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്നും അഭിമുഖം നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്നും ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും സി.പി.എം നേതൃത്വം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ചുമതല സി.പി.എം രഹസ്യമായി ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രിയില്‍ നടത്തിയ നിയമനമെന്ന് പറയുന്നു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയും ചെയ്തു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത് വന്‍ വിവാദമായിരുന്നു. ഒടുവില്‍ കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം തുടരുകയാണ്.