ആലപ്പുഴ : വെബ് സൈറ്റ് തകരാറുമൂലം ജി.എസ്.റ്റി. ഫയലിംഗ് സാധിച്ചില്ലെങ്കിലും വ്യാപാരികൾ പിഴ നല്‍കണമെന്നത് കാടന്‍ നിയമമാണെന്നും ഇതുകൊണ്ട് വ്യാപാരികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കാനെ കഴിയു എന്നും കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. തന്റേതല്ലാത്ത കുറ്റത്തിന് പിഴ അടക്കേണ്ട സാഹചരുമാണ് നിലനിൽക്കുന്നതു്. ജി.എസ്.റ്റി.ആർ. വൺ. ഫയൽ ചെയ്യേണ്ട തിയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും ധാരാളം വ്യാപാരികൾക്ക് ഇതുവരെ റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചിട്ടില്ല.
രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികളിൽ ഒന്നര ശതമാനത്തിന് മാത്രമേ ഒരേ സമയം നെറ്റിൽ കയറി ലോഗിൻ ചെയ്യാൻ കഴിയുകായുള്ളു. അവസാന ദിവസം എല്ലാവരും ഒരുമിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ശ്രമിക്കുന്നതാണ് വെബ് സെറ്റ് തകരാറിലാവാൻ പ്രധാനകാരണമായി അധികൃതർ പറയുന്നതു്. കണക്കുകൾ ശരിയാക്കുന്ന പ്രാക്ടീഷണർമാരുടെ ജോലി ഭാരവും കണക്കുകൾ ക്രോഡീകരിച്ച് പ്രാക്ടീഷണേഴ്സിന് നൽകാൻ വരുന്ന കാലതാമസവും ഒക്കെ ഇതിനു കാരണമാണ്.
പത്ത് മിനിറ്റ് എടുത്തിരുന്ന ഫയലിംഗ് ഒരു ദിവസം മുഴുവൻ ശ്രമിച്ചാലും റിട്ടേൺ ഫയൽ ചെയ്യാൻ പലപ്പോഴും കഴിയുന്നില്ല, മാത്രമല്ല പത്ത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒ.ടി.പി. ലഭിക്കാൻ ഒരു ദിവസത്തെ കാത്തിരിപ്പ് വേണ്ടി വരുന്നു. സോഫ്റ്റ് വെയർ തയ്യാറാക്കിയ കമ്പനികളുടെ ശ്രദ്ധക്കുറവോ പരിചയമില്ലായ്മയോ ആണ് ഇത്തരത്തിലുള്ള കാലതാമസത്തിനും തകരാറിനും കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ച് ശതമാനം വ്യാപാരികൾക്കെങ്കിലും ഒരേ സമയം സൈറ്റിൽ കയറി ലോഗിൻ ചെയ്യാൻ സൗകര്യമൊരുക്കിയാൽ പ്രശ്നപരിഹാരത്തിന് സാദ്ധ്യതയുണ്ട്. ദിവസം 50 രൂപ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുകയോ റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകുകയോ വേണം. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിരനടപടി ഉണ്ടാകണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.