ഡൽഹി: രാജ്യത്ത് റെയിൽവെ നിയമത്തിൽ ഭേദഗതി ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന റെയിൽവെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് രാജ്യസഭ ബില്ല് പാസാക്കിയത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ കണക്കാക്കി സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാർശ ചെയ്യുന്നു. ട്രെയിൻ വരുന്നതിനു മുൻപ് മാത്രം കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന് യാത്രക്കാരെ സ്റ്റേഷനുകളുടെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതാണ് പുതിയ രീതി. രാജ്യത്തെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ നിലയിൽ പുതിയ കാത്തിരിപ്പു കേന്ദ്രങ്ങൾ തുറക്കുന്നത്. ഡൽഹി, വാരാണസി, ആനന്ദ് വിഹാര്‍, അയോധ്യ, പാറ്റ്ന എന്നിവിടങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കുന്നതെന്ന് റെയിൽവേ മന്ത്രി സഭയെ അറിയിച്ചു.
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് പോകാനെത്തിയ യാത്രക്കാർ അപകടത്തിൽപെട്ട സമയം സിസിടിവി ഓഫ് ചെയ്തെന്ന പ്രതിപക്ഷ വാദം നുണയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും അവ അന്വേഷണത്തിന് പോലീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.