ഡൽഹി: ലോക് സഭയിൽ വർഗീയ പരാമർശം നടത്തിയ രമേശ് ബിധൂരിക്ക് പുതിയ സംഘടനാ ചുമതല. രാജസ്ഥാനിലെ നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയാണ് ബിജെപി നൽകിയത്. ബി.എസ്.പി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിധൂരി മോശം പദപ്രയോഗം നടത്തിയത്. രാജസ്ഥാനിലെ തോന്ക് നിയമ സഭാ മണ്ഡലത്തിന്റെ ചുമതലയാണ് രമേശ് ബിധൂരിക്ക് നൽകിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റിന്റെ ശക്തി കേന്ദ്രം കൂടിയാണ് ഈ മണ്ഡലം. ഇവിടെ നിന്നും പൈലറ്റ് ജനവിധി തേടിയേക്കും എന്ന റിപ്പോർട്ട് പുറത്ത് വന്നതിനു തൊട്ട് പിന്നാലെയാണ് ബിധൂരിക്ക് ചുമതല നൽകിയത്. മുസ്ലിം വിഭാഗത്തിൽപെട്ട എംപിയെ ഭീകരവാദി എന്നതടക്കം ആക്ഷേപകരമായ വാക്കുകളാണ് ചന്ദ്രയാൻ ചർച്ചയിൽ ചൊരിഞ്ഞത്.
എംപിക്ക് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നടപടി വെറും കണ്ണിൽ പൊടിയിടുന്നതായി മനസിലാക്കി നൽകുന്നതാണ് പുതിയ സ്ഥാനലബ്ദി. ലോക്സഭാ രേഖകളിൽ നിന്നും പരാമർശം നീക്കം ചെയ്തെങ്കിലും സഭയിൽ നിന്നും ബിധൂരിയെ സസ്പെന്റ് ചെയ്തിട്ടില്ല. നടപടി എടുക്കണമെന്ന്, ഈ സമയം സഭ നിയന്ത്രിച്ചിരുന്ന കൊടികുന്നിൽ സുരേഷ്, സ്പീക്കറോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിന്റെ ചരിത്രത്തിൽ ഇത്രയും മോശം പ്രസംഗം ആരും നടത്തിയിട്ടില്ലെന്നും ലോക്സഭയിലെ കോൺഗ്രസ് നേതാവ് കൂടിയായ അധീർ രഞ്ജൻ ചൗധരി വ്യക്‌തമാക്കിയിരുന്നു.