തിരുവനന്തപുരം : സർക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
എം ശിവശങ്കർ കള്ളപ്പണ കേസിൽ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടി ഇന്ന് ശരശയ്യയിലാണ്. പാർട്ടിക്കോ, ഭരണത്തിനോ കൂടുതൽ ദുർഗന്ധം എന്ന് മാത്രമാണ് സംശയം.
ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്‌ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്.
ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ? മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. സ്പ്രിംഗ്ളർ, ബെവ്കോ, പമ്പ മണൽകടത്ത്, ഇ മൊബിലിറ്റി, ലൈഫ് മിഷൻ അഴിമതികൾ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കർ ചെയ്തതാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള യുദ്ധം യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകും. എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.