റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസെടുത്തു. പഞ്ചായത്തംഗം കെ.ആര്‍. പ്രകാശ് നല്‍കിയ പരാതിയിന്‍മേലാണ് നടപടി. കേരളാ സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കിക്കല്‍) നിയമം – 1999 പ്രകാരം KSEC 19 / 2021 നമ്പരായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
13 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അഞ്ചു വീതവും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്. പത്താം വാര്‍ഡ് ഉതിമൂട്ടില്‍ നിന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി രണ്ടില ചിഹ്നത്തില്‍ വിജയിച്ച ശോഭാ ചാര്‍ളിയും എല്‍.ഡി.എഫിന്റെ അഞ്ച് അംഗങ്ങളില്‍ ഉള്‍പ്പെടും. ശേഷിക്കുന്ന ഒരംഗം സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട കെ ആര്‍ പ്രകാശ് ആണ് . 2020 ഡിസംബര്‍ 30 നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സി.പി.ഐ (എം) റാന്നി ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കൂടിയായ ശശികലാ രാജശേഖരനായിരുന്നു എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചപ്പോള്‍ ഒരു ബി ജെ പി അംഗം ശോഭാ ചാര്‍ളിയെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. രണ്ടാമത്തെ ബി ജെ പി അംഗം പിന്‍താങ്ങി. ശശികലാ രാജശേഖരന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന സി പി എം അംഗം മൗനം പാലിക്കുകയും ചെയ്തു. കെ. ആര്‍ പ്രകാശ് ആയിരുന്നു യു.ഡി.എഫ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫിലെയും ബി ജെ പി യിലെയും അംഗങ്ങള്‍ ശോഭാ ചാര്‍ളിക്ക് വോട്ടു ചെയ്തു. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ശോഭാ ചാര്‍ളി ഒന്നാം കക്ഷിയായും ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ ജി കുറുപ്പ് രണ്ടാം കക്ഷിയായും ഒരു കരാര്‍ ഒപ്പുവെച്ചിരുന്നു.
മേലില്‍ എല്‍.ഡി.എഫുമായി ഒരു സഹകരണവും താന്‍ പുലര്‍ത്തില്ല എന്ന് ഒന്നാം കക്ഷിയും പകരം ബി ജെ പിയുടെ വാര്‍ഡ് മെമ്പര്‍മാര്‍ ഒന്നാം കക്ഷിക്ക് വോട്ടു ചെയ്യും എന്ന് രണ്ടാം കക്ഷിയും കരാറില്‍ പരസ്പരം ഉറപ്പു നല്‍കുന്നു. 30/12/2020 ന് ശോഭാ ചാര്‍ളിയുടെ പേരില്‍ വാങ്ങിയ 200 രൂപയുടെ മുദ്രപത്രത്തിലാണ് കരാര്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിനു ശേഷമാണ് ഷൈന്‍ ജി കുറുപ്പ് ഈ കരാര്‍ പുറത്തുവിടുന്നത്. തൊട്ടു പിന്നാലെ ശോഭാ ചാര്‍ളിയെ മുന്നണിയില്‍ നിന്നും പുറത്താക്കിയതായി എല്‍.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ടി.എന്‍ ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിറക്കി.
രഹസ്യ കരാര്‍ തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ് എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും അവകാശവാദം. എന്നാല്‍ പിന്നീടു നടന്ന ആരോഗ്യം – വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സി പി ഐ (എം) ലെ ഗീതാ സുരേഷിന് ശോഭാ ചാര്‍ളി വോട്ടു ചെയ്തു. ഒന്നാം കക്ഷിയുടെ കുറ്റകരമായ കരാര്‍ ലംഘനം രണ്ടാം കക്ഷിയായ ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ടില്ലെന്നു നടിച്ചു. കൂറുമാറി ബി ജെ പി യില്‍ ചേര്‍ന്നയാളിന്റെ വോട്ട് സിപിഎം അയിത്തമില്ലാതെ സ്വീകരിക്കുകയും ചെയ്തു. ശോഭാ ചാര്‍ളിയുടെ നടപടികള്‍ കേരളാ സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കിക്കൽ) നിയമം – 1999 ന്റെ പരിധിയില്‍ വരും എന്നതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് എടുത്തത് .
അഭിഭാഷകരായ ബോബി തോമസ് (കേരളാ ഹൈക്കോടതി), വി വി ജയകുമാര്‍ എന്നിവര്‍ മുഖേനയാണ് കെ.ആര്‍. പ്രകാശ് കേസ് ഫയല്‍ ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നുള്ള അയോഗ്യത , തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്ക് തുടങ്ങിയവയാണ് കൂറുമാറ്റത്തിന് നിയമം അനുശാസിക്കുന്ന ശിക്ഷകള്‍. ഇവിടെ ആണ് ഒരു ചോദ്യം, ആര് ശോഭ ചാര്‍ളിയെ സഹായിക്കും? സി.പി.എമ്മോ അതോ ബി ജെ പി യൊ?. നയം ഇവര്‍ വ്യക്തമാക്കണം. വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് ഇത് അറിയാനുള്ള അവകാശമുണ്ട്.