ലക്‌നൗ: യുപിയിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവതിയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ അന്വേഷണ സംഘത്തോട് നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
യുവതിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാരോട് ഒരു തരത്തിലുളള ദയയും കാണിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം സംഘം റിപ്പോര്‍ട്ട് നല്‍കും. യുവതിക്ക് നീതി വേഗത്തില്‍ ഉറപ്പാക്കാന്‍, വിചാരണ നടപടികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതില്‍ പോലീസ് അനാവശ്യ ധൃതി കാണിച്ചതായുളള ബന്ധുക്കളുടെ ആരോപണം ഹഥ്രാസില്‍ ജില്ലാ കലക്ടര്‍ നിഷേധിച്ചു. കുടുംബത്തിന്റെ അനുമതി വാങ്ങാതെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന ആരോപണം തെറ്റാണ്. മൃതദേഹം രാത്രി സംസ്‌കരിക്കുന്നതിന് മുന്‍പ് യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും സമ്മതം വാങ്ങിയിരുന്നു. ശ്മശാനത്തില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹം വഹിച്ചിരുന്ന വാഹനം രാത്രി 12.45 മുതല്‍ പുലര്‍ച്ചെ 2.30 വരെ ഗ്രാമത്തില്‍ ഉണ്ടായിരുന്നുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അതിനിടെ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തുവന്നു. മൃതദേഹം രാവിലെ സംസ്‌കരിക്കാമെന്ന തങ്ങളുടെ വാക്ക് പോലീസ് നിരസിച്ചതായി യുവതിയുടെ സഹോദരന്‍ ആരോപിച്ചു. ‘മൃതദേഹം സംസ്‌കരിക്കുന്നതില്‍ അസാധാരണമായ ധൃതിയാണ് പോലീസ് കാണിച്ചത്. ഉടന്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിച്ചു. മൃതദേഹം 24 മണിക്കൂര്‍ ആയെന്നും കൂടുതല്‍ സമയം സൂക്ഷിച്ചാല്‍ അഴുകുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ബന്ധുക്കള്‍ എത്തിച്ചേരാനുളളത് കൊണ്ട് രാവിലെ മാത്രമേ സംസ്‌കരിക്കാന്‍ കഴിയുകയുളളൂവെന്നാണ് ഞങ്ങള്‍ പറഞ്ഞത്’- യുവതിയുടെ സഹോദരന്‍ പറയുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ ആണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത്. സഹോദരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് ഹഥ്രാസില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളുടെ പ്രതിഷേധം വകവെക്കാതെയാണ് സംസ്‌കരിച്ചത്.
‘അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്തത്. ഞങ്ങള്‍ ഭയന്നുപോയി. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഞങ്ങളെ പോലീസ് നിര്‍ബന്ധിച്ചു. രാവിലെ ചെയ്യാമെന്ന് പറഞ്ഞിട്ടും പുലര്‍ച്ചെ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചു.’- സഹോദരന്‍ പറയുന്നു.
‘സഹോദരിയുടെ മരണത്തില്‍ സംസ്ഥാന സർക്കാര്‍ ഇടപെടണം. ശരിയായ അന്വേഷണം നടത്തി പ്രതികള്‍ക്ക് തൂക്കുകയര്‍ വാങ്ങി കൊടുക്കണം. ഞങ്ങള്‍ക്ക് മതിയായ സംരക്ഷണം തരണം. ഭരണകൂടം അനാവശ്യമായി ഞങ്ങളില്‍ സമ്മര്‍ദ്ദം അടിച്ചേൽപ്പിക്കുകയാണ്. ലോക്കല്‍ പോലീസില്‍ വിശ്വാസമില്ല. സഹോദരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’- സഹോദരന്‍ ആവശ്യപ്പെട്ടു.
യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യുപി പോലീസ് സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസില്‍ എത്തിച്ചത്. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന സമയത്ത് കുടുംബത്തെയും ബന്ധുക്കളെയും വീട്ടില്‍ പൂട്ടിയിട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സെപ്തംബര്‍ 14നാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുകാലും പൂര്‍ണമായും തളര്‍ന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജങ്ങിലേക്കു മാറ്റിയത്. യുവതിയെ ‘ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ’ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.