ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ് അജീഷ്. അതേസമയം, ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർജാമ്യപേക്ഷയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരെന്ന് സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ‘ലൈംഗിക ശേഷി പരിശോധനക്ക് താൻ തയ്യാറാണ്. അതിനായി കസ്റ്റഡിയിൽ എടുക്കേണ്ടതില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപണമില്ല. താൻ തെളിവ് നശിപ്പിക്കുമെന്ന വാദവും തെറ്റാണ്. പരാതിക്കാരിയുടെ പരസ്പര വിരുദ്ധമായ ആരോപണങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല. പരാതിക്കാരിക്ക് തന്നിൽ നിന്ന് ഭീഷണിയുണ്ടെന്ന വാദത്തിന് തെളിവുകളില്ല. ഭയം കൊണ്ടാണ് പരാതി നൽകാത്തത് എന്ന വാദം തെളിക്കാനായില്ല. 5 കൊല്ലമായി പരാതിക്കാരി തനിക്കെതിരെ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നുണ്ട്’. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഹർജിയിൽ സിദ്ദിഖ് ആരോപിക്കുന്നു. 154 പേജുള്ള ഹർജിയാണ് സമർപ്പിച്ചത്.
അതേ സമയം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി തുടരുകയാണ്. സിദ്ദിഖ് എവിടെയെന്ന് പോലും കണ്ടെത്താന്‍ കഴിയാതെ ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ പിടികൊടുക്കേണ്ടെന്നാണ് അഭിഭാഷകര്‍ സിദ്ദിഖിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ അഞ്ച് സംഘങ്ങളായി തിരയുകയാണെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്. വീടുകളിലും ഹോട്ടലുകളിലുമെല്ലാം അരിച്ചുപെറുക്കി. വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. സംസ്ഥാനത്തിന്‍റെ പുറത്തുള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. സുപ്രീംകോടതിയിലെ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. സിദ്ദിഖിനെ പൂട്ടാനുള്ള ശ്രമം ഒരു വഴിക്ക് നടക്കുമ്പോള്‍ ഇതെല്ലാം ആത്മാർത്ഥതയോടെ തന്നെയാണോ എന്നാണ് പ്രധാന ചോദ്യം.