കോഴിക്കോട് : റാപ്പിഡ് ആന്‍റിബോഡി പരിശോധനയുടെ രണ്ടാം ദിനത്തിൽ അഞ്ച് ജില്ലകളിൽ നിന്നുളള സാമ്പിളുകള്‍ ശേഖരിക്കും. ആരോഗ്യപ്രവർത്തകരുടെ സാമ്പിളുകളാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്. റാപ്പിഡ് ആന്‍റിബോഡി പരിശോധനയുടെ ആദ്യ ദിവസം 100 ആരോഗ്യപ്രവർത്തകരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഒന്‍പത് ജില്ലകളിലുളളവരുടെ രക്തസാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിച്ചത്.
കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലക്കാരുടെ സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുക. റാപ്പിഡ് പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തിയവരുടെ സാമ്പിളുകള്‍ പിസിആർ പരിശോധന കൂടി നടത്തിയ ശേഷമാകും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതിനാൽ ഫലമറിയാൻ നാല് ദിവസം വരെയെടുക്കും. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സാമ്പിളുകളാണ് പ്രധാനമായും ശേഖരിക്കുന്നത്. രോഗവ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തിലാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പോസിറ്റീവായത്. സമ്പര്‍ക്കത്തിലൂടെയുളള 151 കേസുകളിൽ 41 പേരാണ് ആരോഗ്യപ്രവർത്തകരായിട്ടുളളത്. ആരോഗ്യപ്രവർത്തകരിൽ രോഗബാധ കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.