കൊച്ചി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഡിജിറ്റൽ രംഗത്ത് നിർണായക സ്വാധീനമായി ഇന്ത്യൻ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ കാവ സ്പേസ്. തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായർ സ്ഥാപിച്ച സ്റ്റാർട്ടപ്പാണിത്. ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റലിജൻസിന്റെ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിലൊന്നായും കാവ സ്‌പേസ് മാറി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ആളുകൾ കാവ സ്പേസ് പുറത്തുവിട്ട മാപ്പുകളും ചിത്രങ്ങളും തിരഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി കാണിക്കുന്ന ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ കാവ സ്‌പേസ് എക്സ് ഹാൻഡിലുകളിലൂടെ പുറത്തുവിട്ടു. ഈ ചിത്രങ്ങൾ ഇന്ത്യയുടെ അവകാശവാദങ്ങൾക്ക് വിശ്വാസ്യത കൂട്ടി.
പ്രതിരോധം, ബഹിരാകാശം, ഭൗമരാഷ്ട്രീയം എന്നി മേഖലകളിൽ പേരുകേട്ട സ്വതന്ത്ര സ്ഥാപനമായ ആൽഫ ഡിഫൻസ് ഉൾപ്പെടെയുള്ള വെബ്സൈറ്റുകളും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ക്രിസ് നായർ ഒരു പ്രധാന സംഭവവികാസത്തെക്കുറിച്ച് സൂചന നൽകി ‘അടുത്ത ഇമേജ് അനാലിസിസ് റിപ്പോർട്ട് സുപ്രധാനമാണ്’ എന്നായിരുന്നു അത്. അടുത്ത ദിവസം, അദ്ദേഹം ഒരു നിർണായക വിവരം പങ്കിട്ടു. ‘കറുത്ത പർവതനിരകളേ, നിങ്ങളുടെ നിഴൽ വീണ ഹൃദയത്തിൽ നിങ്ങൾ എന്താണ് ഒളിപ്പിച്ചിരിക്കുന്നത്?’ – പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വിദൂരവും പാറക്കെട്ടുകളുള്ളതുമായ പ്രദേശമായ കിരാന കുന്നുകളെ കാണിക്കുന്ന വൈഡ് ആംഗിൾ ഉപഗ്രഹ ചിത്രം, ഇവിടെ പാകിസ്ഥാൻ ആണവ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
കിരാന കുന്നുകൾ ആക്രമിക്കപ്പെട്ടോയെന്ന തരത്തിൽ ചർച്ചകൾക്ക് ഈ പോസ്റ്റ് കാരണമായി. ഇവിടം ആക്രമിക്കപ്പെട്ടോയെന്നതിൽ വ്യക്തതയില്ലെങ്കിലും ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വർധിച്ചുവരുന്ന പ്രധാന്യം ശ്രദ്ധിക്കപ്പെട്ടു. 2019 മാർച്ചിൽ സ്ഥാപിതമായ കാവ സ്പേസ് ഇന്ന് ആഗോള ബഹിരാകാശ വ്യവസായത്തിൽ നിർണായക ആപ്ലിക്കേഷനും അടിസ്ഥാന സൗകര്യ പാളിയുമായി മാറിയിരിക്കുകയാണ്. അതിർത്തിയിലെ ജിയോസ്പേഷ്യൽ ടെക് ഇക്കോ സിസ്റ്റത്തിനായാണ് ഇത് കൊണ്ടുവന്ന്. എന്നാൽ ഇപ്പോൾ ഗ്ലോബൽ ഇന്റലിജൻസ്, ഡിഫൻസ് സ്‌പേസ് കമ്പനിയായി സ്ഥാനം പിടിച്ചിരിക്കുന്നു.
‘നമ്മുടെ ഗ്രഹത്തെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തുകയും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആളുകൾക്ക് അവരുടെ നേട്ടങ്ങൾ കൊയ്യാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം,’ ക്രിസ് നായർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾക്കിടയിലും വിവരങ്ങൾക്കിടയിലും കാവ സ്പേസിന്റെ തെളിവുകളുടെ പിന്തുണയോടെയുള്ള വിലയിരുത്തലുകൾ പ്രതിരോധ നിരീക്ഷകരുടെയും പത്രപ്രവർത്തകരുടെയും നയതന്ത്ര വിദഗ്ധരുടെയും വിശ്വാസം നേടിയെടുക്കുകയാണ് ചെയ്തത്.