തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കെകെ ശൈലജ. ഗവർണർക്ക് ഒരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നതിന് തുടർന്നുള്ള സംഭവങ്ങൾ തെളിവാണെന്ന് കെകെ ശൈലജ പറഞ്ഞു. ഗവർണർ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ ഭാഷ ഉപയോഗിക്കുന്നില്ലെന്നും ശൈലജ നിയമസഭയിൽ പറഞ്ഞു. കടുത്ത പ്രതിഷേധം ഗവർണർക്കെതിരെ ജനാധിപത്യ വിശ്വാസികൾ രേഖപ്പെടുത്തണം. ഗവർണർ മാമുക്കോയയുടെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുകയാണ്.
ഹാസ്യ ഗുണ്ടാ കഥാപാത്രത്തെ (കീലേരി അച്ചു) ഓർമ്മിപ്പിക്കുന്നു. ഗവർണർ പദവിയിൽ ഇരിക്കുന്ന ഒരാൾ ഇങ്ങനെ തരംതാഴരുത്. റോഡിലിരുന്നതൊന്നും അംഗീകരിക്കാനാകില്ല. പേര് ഞാൻ പറയുന്നില്ല, പലർക്കുമത് മനസിൽ വന്നിട്ടുണ്ടാകാം, എന്താണ് നഷ്ടപ്പെട്ടതെന്ന് ബംഗാളിലും ത്രിപുരയിലും ഇപ്പോൾ ജനങ്ങൾക്കറിയാം. അത് കേരളത്തിൽ സംഭവിക്കില്ലെന്നും കെകെ ശൈലജ പറഞ്ഞു. മതപരമായ ചടങ്ങിൽ മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യ കാർമ്മികനാകുന്നു. രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്. അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിനും പ്രതിപക്ഷത്തിനുമെന്നും കെകെ ശൈലജ പറഞ്ഞു.