കോഴഞ്ചേരി : മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു. മേലുകര പ്രയാറ്റുകടവിലെ മാലിപ്പുരയിൽ വെച്ചാണ് പുനരുദ്ധാരണ ജോലികൾ. ഏരാവ്, മാതാവ് പലകകൾ നിലനിറുത്തി ബാക്കി ഭാഗങ്ങൾ മുഴുവൻ പുതിയതാക്കും. ചില്ലുപലകകൾ അഴിച്ച് പുന:ക്രമീകരിക്കുന്ന പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗൂർഖണ്ഡസാരിയിൽ തയ്യാറാക്കിയിരിക്കുന്ന കാമരത്തിൽ രണ്ടാമത്തെ തടി അറുക്കുന്ന പണിയും നടക്കുന്നു. ആദ്യതടി അറുത്ത് വങ്കിനുള്ള പലകകളാക്കി മാറ്റി മാലിപ്പുരയിൽ എത്തിച്ചു. ചങ്ങംകരി വേണു ആചാരിയാണ് പ്രധാന ശില്പി.
പാലാ പൂവരണി , മലയാലപ്പുഴ എന്നിവിടങ്ങളിൽ നിന്നാണ് തടികൾ കൊണ്ടുവന്നത്. ചിങ്ങമാസം ആദ്യം വള്ളം നീറ്റിലിറക്കാനാണ് ലക്ഷ്യമിടുന്നത്. എ ബാച്ചിൽ ഉൾപ്പെട്ട മേലുകരയ്ക്ക് അതിപ്രാചീനകാലം മുതൽ തന്നെ പള്ളിയോടമുണ്ട്. മേലുകര പള്ളിയോട സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലാണ് പള്ളിയോടം. പള്ളിയോട നിർമ്മാണ കമ്മറ്റിയുടെയും സമിതി എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് പുനരുദ്ധാരണം.