കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാൻ കെ.എസ്.ആർ.ടി.സി.യിൽ കൊണ്ടുവന്ന ബ്രത്തലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം പലയിടത്തും സർവീസ് മുടക്കത്തിന് ഇത് കാരണമായി. ബ്രത്തലൈസർ പരിശോധനയ്ക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച, ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല. ബ്രത്തലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ. പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കൽ’ പരിശോധനയിൽ, 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാലേ ശിക്ഷ ഉണ്ടാവുകയുള്ളൂ.
കെ.എസ്.ആർ.ടി.സി.യിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാൽ പോലും സസ്പെൻഷൻ കിട്ടുന്നതിനാൽ ഡ്രൈവർമാർ ‘അഡീഷണൽ ഡ്യൂട്ടി’ക്ക് വരാറില്ലെന്നാണ് യൂണിറ്റുകളിൽനിന്ന് ലഭിക്കുന്ന വിവരം. പതിവ് ഡ്യൂട്ടിക്കു പുറമേ അഡീഷണൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പല ഡിപ്പോകളും ഓടിച്ചുകൊണ്ടുപോകുന്നത്. കഴിഞ്ഞ സ്ഥലംമാറ്റത്തിനുശേഷം ഒട്ടേറെ ഡിപ്പോകളിൽ ഡ്രൈവർക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളിൽ സർവീസ് മുടക്കവും പതിവാണ്.