ന്യുഡല്‍ഹി: സ്വർണ പണയം സംബന്ധിച്ച് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്. വായ്‌പ കാലാവധിയിലും വായ് ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങൾ. ചെറുവായ്പകൾക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതൽ തുക വായ്പയായി ലഭിക്കും. 2026 ഏപ്രിൽ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
—
പുതിയ നിർദേശങ്ങൾ അനുസരിച്ച് 2.5 ലക്ഷം രൂപയിൽ താഴെയുള്ള വായ്‌പകളിൽ സ്വർണത്തിന്റെ വിപണി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. നേരത്തെയിത് 75 ശതമാനമായിരുന്നു. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്കിത് 80 ശത മാനമാണ്. അഞ്ചു ലക്ഷത്തിനുമുകളിൽ 75 ശതമാനവും. വായ്‌പ കാലയളവിൽ ഈ മൂല്യം നിലനിർത്തണം. അതുകൊണ്ടുതന്നെ തുടക്കത്തിൽ 85 ശതമാനം തുക വായ്പയായി എടുത്താൽ മാസം തോറും പലിശ അടക്കേണ്ടിവരും. പലിശ മാസംതോറും അടക്കുന്നില്ലെങ്കിൽ തുടക്കത്തിൽ ലഭിക്കുന്ന തുക കുറവായിരിക്കും.
ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ നാണയം മാത്രമല്ല, ജ്വല്ലറികളിൽ നിന്ന് വാങ്ങുന്ന സ്വർണനാണയവും ഇനി പണയം വെക്കാം. പരമാവധി 50 ഗ്രാം വരെയേ നാണയം പണയം വെക്കാവൂ എന്ന വ്യവസ്ഥ തുടരുകയും ചെയ്യും. ആഭരണത്തിന് പകരം സ്വർണ നാണയമായി കൈവശമുള്ളവർക്ക് അത് പണയം വെക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതത്തമാണ് പുതിയ നിർദേശത്തിലൂടെ മാറിക്കിട്ടിയത്. 20,000രൂപക്ക് മുകളിലുള്ള വായ്പകൾ എല്ലാം തന്നെ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമേ നൽകാവൂ എന്ന നിബന്ധനയും മാറ്റി. കഴിവതും അങ്ങനെ ചെയ്യണമെന്ന നിർദേശമാണിപ്പോഴുള്ളത്. ക്യാഷ് ഇടപാടുകൾ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നടത്തണം. സ്വർണാഭരണത്തിന്റെ ഉടമസ്ഥാവകാശം കാണിക്കുവാൻ സ്വർണം വാങ്ങിയ ബില്ല് കൊണ്ടുവരണമെന്ന നിബന്ധനയും ഒഴിവാക്കി.