മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ആറിനെ പറ്റിയിട്ടുള്ള ചർച്ചകൾക്ക് ഇതുവരെയും അന്ത്യം ഉണ്ടായിട്ടില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ വ്യത്യസ്തതകൾ നിറഞ്ഞ ഒന്നായിരുന്നു ബിഗ് ബോസ് ഹൗസ്. കോമണറായി എത്തി ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ദിവസം നിന്ന മത്സരാർത്ഥിയായിരുന്നു റസ്മിൻ. മികച്ച മത്സരം പുറത്തെടുത്ത താരം എഴുപത് ദിവസങ്ങൾക്ക് ശേഷം പുറത്തായെങ്കിലും ആരാധകരിൽ പലരും പറഞ്ഞത് അപ്പോൾ പുറത്താകേണ്ട മത്സരാർത്ഥിയായിരുന്നില്ല റസ്മിൻ എന്നായിരുന്നു. എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപിക കൂടിയായ റസ്മിൻ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമാകുന്നത്.
മുസ്ലിം പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരു പെൺകുട്ടിയാണ് ഞാൻ. വയസ്സ് 28 ആയി. വിവാഹം കഴിച്ചിട്ടില്ല. ഒരു ജോലിയുണ്ട്, അതുകൊണ്ട് തന്നെ ഞാൻ സ്വതന്ത്രയാണ്. ഞാൻ ഇങ്ങനെ ആകുക എന്നുള്ളത് അത്ര ഈസിയായിട്ടുള്ള കാര്യമായിരുന്നില്ല. എന്റെ കുടുംബത്തെ വെച്ച് നോക്കുകയാണെങ്കിൽ കുറച്ചുകൂടെ എളുപ്പം എനിക്കായിരുന്നു. ചെറുപ്പത്തിൽ തന്നെ സ്പോർട്സും അതോടൊപ്പം പാർട് ടൈം ജോബും ചെയ്യുമായിരുന്നു. ഒറ്റക്ക് കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ വീട്ടുകാർക്ക് മുന്നിൽ ചെറുപ്പകാലം മുതൽ തന്നെ ഞാൻ കാണിച്ചുകൊടുത്തു. ഉമ്മക്ക് എന്നോടുള്ള വിശ്വാസം കൊണ്ടാണ് എന്നെ എല്ലായിടത്തും വിട്ടത്. നിന്റെ ഉമ്മയെപ്പോലുള്ള ഒരു ഉമ്മയെ കിട്ടണമെന്ന് സുഹൃത്തുക്കൾ പറയുമായിരുന്നു.
ട്രിപ്പിനൊക്കെ പോകുമ്പോൾ അവരുടെ രക്ഷിതാക്കൾ പറഞ്ഞിരുന്നത് റസ്മിനുണ്ടെങ്കിൽ നിങ്ങൾ പോയിക്കോളു എന്നായിരുന്നുവെന്നും റസ്മിൻ പറയുന്നു. എന്നിലുള്ള ഒരു വിശ്വാസം, അവരുടെ മക്കളുടെ ഒരു സുരക്ഷ എന്നത് പോലെയാണ് എന്നെ കണ്ടത്. പക്ഷെ എനിക്ക് അവരോട് ചോദിക്കാനുള്ളത് ഞാൻ ചെയ്യുന്നത് പോലെ നിങ്ങളുടെ മക്കൾക്കും പറ്റും, അതിനുള്ള ഒരു അവസരം കൊടുത്തൂടെ എന്നാണ്. എന്റെ ഉമ്മ മറ്റുള്ളവർ മക്കളെ പിടിച്ച് വെക്കുന്നത് പോലെ എന്നെ പിടിച്ച് വെച്ചിട്ടില്ല. എന്തുകൊണ്ട് നിങ്ങളുടെ മക്കളേയും അങ്ങനെ വളർത്തിക്കൂടാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അതുകൊണ്ട് ഒരു നഷ്ടവും വരില്ല. കൂട്ടിലിട്ട് വളർത്തുമ്പോഴാണ് പുറത്ത് ചാടാനുള്ള ഒരു ത്വര ഉണ്ടാകുന്നത്. അവരെ ഫ്രീയായിട്ട് വിടുകയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ നിർബന്ധത്തിനും ഇഷ്ടത്തിനും അനുസരിച്ച് അവരെ വളർത്തുകയല്ല വേണ്ടത്.
നാട്ടുകാർ എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കേണ്ട ആവശ്യമില്ല. നാട്ടുകാർ അല്ലാലോ നമുക്ക് ചിലവിന് തരുന്നത്. അവർ അല്ല വീട്ടിലെ കാര്യം നോക്കുന്നത്. നാട്ടുകാർക്ക് വേറെ പണിയില്ല. അവരുടെ ലൈഫ് എൻജോയ് ചെയ്യാൻ കഴിയാത്തതിന്റെ ചൊറിച്ചിലായി കണ്ടാൽ മതിയെന്നും റസ്മിൻ പറയുന്നു. പെൺകുട്ടികൾ പുറത്ത് പോകാൻ പാടില്ല, അവരെ അടച്ചിട്ട് വളർത്തണം എന്ന മതപരമായ കാഴ്ചപ്പാട് തന്നെ ചിന്തയാണ്. അങ്ങനെയൊന്നും ആരും പറഞ്ഞിട്ടില്ല. പെൺകുട്ടികളെ മാലാഖമാരെപ്പോലെയും രാജകുമാരിമാരെപ്പോലെയും നോക്കണമെന്നാണ് പലരും പറഞ്ഞിട്ടുള്ളത്. എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളിൽ ഉണ്ടായിരുന്നത്. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങളാണ് കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ ഇൻജക്റ്റഡായിക്കൊണ്ടിരിക്കുന്നത്. അതാണ് അവർ വലുതാകുന്തോറും പുറത്ത് വരുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ള നിങ്ങൾ നിങ്ങളുടെ മക്കളെ ഫ്രീയായി വിടുകയെന്നാണ്, പ്രത്യേകിച്ച് പെൺകുട്ടികളെ. അവർക്കും ഒരുപാട് ആഗ്രഹങ്ങളുണ്ട്. കാര്യങ്ങൾ ചെയ്യാൻ ഏറ്റവും എബിലിറ്റിയുണ്ടെന്ന് എനിക്ക് തോന്നുന്നത് പെൺകുട്ടികൾക്കാണ്. അങ്ങനെയുള്ളവരെ പിടിച്ച് കെട്ടിയിട്ട് എന്ത് കിട്ടാനാണെന്നും റസ്മിൻ കൂട്ടിച്ചേർക്കുന്നു.