പൂച്ചാക്കൽ : രണ്ടുവർഷംമുൻപ് ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടിലൂടെ പിടിയിലായ സുനിൽ സുരേന്ദ്രനും (കീരിസുനി) കൂട്ടാളിയും മാലപൊട്ടിക്കലിന് ആലപ്പുഴ പോലീസിന്റെ പിടിയിലായി. കോട്ടയം പൂഞ്ഞാർ തെക്കേകര കീരിയാനിക്കൽ സുനിൽ സുരേന്ദ്രൻ(43), കോട്ടയം അരുവിത്തറ മീനച്ചിൽ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (കുട്ടാപ്പി 30) എന്നിവരാണു പിടിയിലായത്. മുഹമ്മദ് ഷംഷാദ് അൽത്താഫ് എട്ടുകേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇവർ മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങിനടന്നാണു മാലപൊട്ടിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിന് പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സുനിയും മുഹമ്മദ് ഷംഷാദ് അൽത്താഫും ചേർന്ന് മാലപൊട്ടിച്ചത്. അന്ന് ആലപ്പുഴജില്ലയിൽ ആറു മാലപറിക്കൽ നടന്നിരുന്നു. ജില്ലയിലെ അഞ്ചുകേസുകൾ കാവനാട് ശശിയും ഉണ്ണിക്കൃഷ്ണനുമാണ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, പൂച്ചാക്കലിൽനടന്ന മാലപറിക്കൽ ആരാണുനടത്തിയതെന്ന് വ്യക്തമായില്ല.
സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പലജില്ലകളിലായി കൂടുതൽ മാലപൊട്ടിച്ചിട്ടുള്ള കാവനാട് ശശിയെയും ഉണ്ണിയെയും പിന്തുടരുകയായിരുന്നു പോലീസ്. കാവനാട് ശശിയും ഉണ്ണിക്കൃഷ്ണനും സുനിയുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായും പോലീസ് കണ്ടെത്തി. 31 ഫോണുകൾ മാറിയുപയോഗിച്ചും പലസംസ്ഥാനങ്ങൾ മാറിസഞ്ചരിച്ചും സുനി പോലീസിനെ കുഴപ്പത്തിലാക്കുകയും ഓഗസ്റ്റ് 20 ന് ശേഷം ഫോണുകൾ സ്വിച്ച്ഓഫ് ചെയ്തുവെക്കുകയും ചെയ്തു.
2020 ൽ ജയിലിൽനിന്ന് ഇറങ്ങിയശേഷം മാട്രിമോണി ആപ്പുവഴി പരിചയപ്പെട്ട വിധവകളായ സ്ത്രീകളുമായി സുനി അടുപ്പത്തിലാകും. അടുത്തിടെ പാലക്കാട് സ്വദേശിനിയെ വിവാഹംകഴിക്കുകയും ചെയ്തു. തുടർന്ന് മലപ്പുറം പെരിന്തൽമണ്ണഭാഗത്ത് താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണസംഘം രണ്ടായി പെരിന്തൽമണ്ണയിലും കോട്ടയത്തും ഒരേസമയം പ്രതികളെ അന്വേഷിച്ച് പുറപ്പെട്ടപ്പോഴാണ് കുട്ടാപ്പി കോട്ടയത്തുനിന്നു മലപ്പുറത്തേക്കു സഞ്ചരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണയിലെ അപ്പാർട്ട്മെന്റിൽനിന്നു സുനിയും കുട്ടാപ്പിയും പിടിയിലായത്. മാലകൾ പട്ടാമ്പിസ്വദേശിക്കു വിറ്റതായി അന്വേഷണസംഘം കണ്ടെത്തി.
ജില്ലാപോലീസ് മേധാവി ജയ്ദേവിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെട്ട ചേർത്തല ഡി.വൈ.എസ്.പി വിനോദ് പിള്ള, ആലപ്പുഴ ഡി.വൈ.എസ്.പി. എൻ.ആർ ജയരാജ്, സൈബർ പി.എസ്.ഐ. എസ്.എച്ച്.ഒ എം.കെ രാജേഷ്, പൂച്ചാക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ അജയ് മോഹൻ, എസ്.ഐ ഗോപാലകൃഷ്ണൻ, ആലപ്പുഴസൗത്ത് എസ്.ഐ നെവിൻ ടി.ഡി., എ.എസ്.ഐ മാരായ മോഹൻകുമാർ, സുധീർ(ജില്ലാ ക്രൈംബ്രാഞ്ച്), സി.പി.ഒ മാരായ നിസാർ(പൂച്ചാക്കൽ), ബിനോജ്, ജോസഫ് ജോയ് (ആലപ്പുഴ നോർത്ത്) അരുൺ, റോബിൻസൺ(ആലപ്പുഴ സൗത്ത്) എന്നിവരാണു പ്രതികളെ പിടികൂടിയത്.