കോഴിക്കോട് : വടകര നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് പിന്തുണ ആര്.എം.പി.ഐക്കുതന്നെ. അനൗദ്യോഗിക ചര്ച്ചകളാണിതുവരെ നടന്നതെങ്കിലും ഇക്കാര്യത്തില്‍ ഇരുകക്ഷിയും തമ്മില്‍ ഏകദേശ ധാരണയിലെത്തി. ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനം. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമ മത്സരിക്കാനില്ലെന്ന് അറിയിച്ചു.
എല്‍.ജെ.ഡി മുന്നണിവിട്ട സാഹചര്യത്തില്‍ വടകര മണ്ഡലം ലക്ഷ്യമാക്കി കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളുടെ നീണ്ട നിരതന്നെ രംഗത്തുണ്ട്. മുസ്ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം ആര്.എം.പി.ഐക്ക് വടകര സീറ്റ് നല്‍കാനാണ് താല്പര്യം. മുന്നണിതലത്തില്‍ ചര്‍ച്ച മുറുകുമ്പോള്‍ വടകര സീറ്റ് ലീഗ് സ്വന്തമാക്കി ആര്.എം.പി.ഐക്ക് നല്‍കാനും സാധ്യതയുണ്ട്.
2008ല്‍ ആര്.എം.പി.ഐ രൂപവത്കരിച്ചശേഷം വടകര നിയമസഭ മണ്ഡലത്തിലെ ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളില്‍ നില മെച്ചപ്പെടുത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടം നിയമസഭ മണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ യു.ഡി.എഫിനോ ആര്.എം.പി.ഐക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ യു.ഡി.എഫ്, ആര്.എം.പി.ഐ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയമുന്നണി വലിയമാറ്റമാണ് പ്രതീക്ഷിച്ചത്. എന്നാല്‍, കല്ലാമല ഡിവിഷനില്‍ മുന്നണിധാരണക്ക് വിരുദ്ധമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്നത് രണ്ടു തവണയായി യു.ഡി.എഫിന്റെ കൈകളിലുണ്ടായിരുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് നഷ്ടപ്പെടുന്നതിലേക്കാണ് നയിച്ചത്. ഇതോടെ ജനകീയ മുന്നണിക്ക് പ്രസക്തിയില്ലെന്ന് ആര്.എം.പി.ഐ തന്നെ പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫും ആര്.എം.പി.ഐയും ചേരിതിരിഞ്ഞ് മത്സരരംഗത്തുള്ളതുകൊണ്ടുമാത്രമാണ് വടകരയില്‍ ഇടതുമുന്നണി ജയിക്കുന്നത്. ഇങ്ങനെ വോട്ടുകള്‍ ചിതറുന്നത്, ഒഴിവാക്കണമെന്നാണ് യു.ഡി.എഫിെന്റ പൊതുവികാരം. ഇതിനിടെ, വടകര ഇടതുമുന്നണിക്കും കീറാമുട്ടിയാണ്. ജെ.ഡി.എസിനോ എല്‍.ജെ.ഡിക്കോയെന്നാണ് പ്രധാനചോദ്യം. ഇരുകക്ഷിയും പിടിവലിനടത്തുന്ന സാഹചര്യത്തില്‍ സി.പി.എം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്ന് പറയുന്നു.