കടപ്ര : വളഞ്ഞവട്ടം ഈസ്റ്റ് മുതൽ കീച്ചേരിവാൽകടവ് വരെയുള്ള റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളുടെ പഴക്കം. പഴയ ടാറിങ് ഇളകി റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മുക്കാൽ കിലോമീറ്ററോളം ദൂരത്തിലുള്ള റോഡാണ് താറുമാറായിക്കിടക്കുന്നത്.
വർഷങ്ങളായി ഈ റോഡിൽ ഒരു അറ്റകുറ്റപ്പണി നടത്തിയിട്ട്. മഴയെത്തിയാൽ റോഡ് കുളമായി മാറും. കടപ്ര പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ചു പലതവണ പി.ഡബ്ലു.ഡി. അധികൃതർ മുമ്പാകെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നൂറോളം കുടുംബങ്ങളുടെ ഏക യാത്രാമാർഗമാണിത്.
റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ട് കടപ്ര പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും അപേക്ഷ നൽകിയിട്ടും അധികൃതർ നിസ്സംഗത തുടരുകയാണ്. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷപോലും ഇതുവഴി വരാൻ മടിക്കുകയാണ്. മഴക്കാലമായാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴി തിരിച്ചറിയാതെ അപകടങ്ങൾക്കും സാധ്യതയേറെയാണ്. കഴിഞ്ഞദിവസം കുറ്റിക്കാട്ടു ചാലിനു സമീപത്തെ കുഴിയിൽവീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. ഉപദേശിക്കടവ് പാലം പണി യാഥാർത്ഥ്യമാകുന്നതോടെ ഈ റോഡിലും നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാകും. തിരുവല്ല-മാന്നാർ റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പഴയ റോഡിന് 13 വർഷത്തിനുമുകളിൽ പഴക്കമുണ്ട്. അതിനുശേഷം ഇതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.