കോന്നി : ശബരിമല മണ്ഡല കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ശബരിമല കാനന പാതകളിൽ വെളിച്ചമില്ല. കോന്നി തണ്ണിത്തോട് – ചിറ്റാർ – സീതത്തോട് – ആങ്ങമൂഴി, കോന്നി – കല്ലേലി – അച്ചൻകോവിൽ റോഡ് എന്നിവയാണ് കോന്നിയിലെ പ്രധാന ശബരിമല കാനനപാതകൾ. തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗവും തണ്ണിത്തോട് കൂത്താടിമൺ മുതൽ നെടുംതാര വരെയുള്ള ഭാഗവും ആണ് പ്രധാനമായും വനത്തിൽ കൂടി കടന്നു പോകുന്ന റോഡുകൾ. ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇത് പകുതിയിൽ അധികവും പ്രകാശിക്കുന്നില്ല. ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് ഭൂഗർഭ കേബിൾ ആയതിനാൽ ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും കഴിയില്ല. വനമേഖല ആയതിനാൽ കാട്ടാന ഉൾപെടെയുള്ള വന്യ ജീവികളുടെ പ്രധാന ആവാസ മേഖലയാണ് ഇവിടം.
കല്ലേലി അച്ചൻകോവിൽ റോഡിലും വെളിച്ചമില്ല. വന്യ മൃഗങ്ങളുടെ സ്ഥിരം ആവാസ മേഖലയായ ഇവിടെ തമിഴ്നാട് നിന്നും നിരവധി അയ്യപ്പ ഭക്തർ ആണ് കാൽ നടയായി സഞ്ചരിക്കുന്നത്. റോഡും അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. ശബരിമല മണ്ഡലകാലം ആരംഭിച്ചു കഴിഞ്ഞാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി അയ്യപ്പ ഭക്തർ വന്ന് പോകുന്നുണ്ട്. കോന്നിയിലെ മുരിങ്ങമംഗലം ശബരിമല ഇടത്താവളം, കല്ലേലി അപ്പൂപ്പൻ കാവ്, ചിറക്കൽ ശ്രീ ധർമ്മ ശാസ്തക്ഷേത്രം തുടങ്ങി കോന്നിയിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്ന അയ്യപ്പ ഭക്തരും വെളിച്ചമില്ലത്ത ഈ കാനന പാതകൾ താണ്ടി വേണം പോകാൻ. ഇഴജന്തുക്കളുടെ ശല്യം ഏറെയുള്ള ഈ പാതകളിൽ അയ്യപ്പ ഭക്തർ ഭീതിയോടെ വേണം സഞ്ചരിക്കാൻ. പലയിടത്തും റോഡിലെ കാടുകളും തെളിച്ചിട്ടില്ല. തങ്കയങ്കി കടന്നു പോകുന്നചില പ്രധാന ഗ്രാമപഞ്ചായത്തുകൾക്ക് മാത്രമാണ് ശബരിമല ഫണ്ട് അനുവദിക്കുന്നത് എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കാനനപാതയിൽ വെളിച്ചമില്ലാത്തത് ഈ തീർഥാടന കാലത്തെ ഏറെ ബാധിക്കും.