പത്തനംതിട്ട : ശബരിമല മണ്ഡലകാല ഉത്സവത്തിന് മുൻപായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവെന്ന് മന്ത്രി ജി. സുധാകരൻ. ഹൈക്കോടതി നിര്‍ദേശിച്ച പ്രധാന റോഡുകള്‍ക്കും ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രോജക്ടുകൾക്കും 47 കോടി രൂപയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന 33 അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയും ഭരണാനുമതി നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകളാണ് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോവിഡും മറ്റു ദുരന്തങ്ങളും മൂലം സര്‍ക്കാർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുൻപുതന്നെ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കും.
ആകെ 225 കോടി രൂപയാണ് ഈ വര്‍ഷം ശബരിമല റോഡുകള്‍ക്കായി ഭരണാനുമതി നല്‍കിയത്. മണ്ണാറകുളഞ്ഞി–പമ്പാറോഡില്‍ കാലവർഷക്കെടുതിയെ തുടർന്ന് പാറകളിലുണ്ടായ സ്ഥാനഭ്രംശം മൂലം വിള്ളല്‍ ഉണ്ടായ ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ട്. 9.25 കോടി രൂപ ചെലവിൽ പ്ലാപ്പള്ളി–ഗവി റോഡ് നവീകരണവും നടക്കുന്നു. മണ്ണാറക്കുളഞ്ഞി-ഇലവുങ്കൽ, മണ്ണാറക്കുളഞ്ഞി–ചാലക്കയം എന്നീ ഭാഗങ്ങൾ ദേശീയപാത നിർമ്മാണത്തിന്റെ പുതിയ പദ്ധതിയിൽപ്പെടുത്തിയാണ് ചെയ്യുന്നത്. ഇലവുങ്കൽ–ചാലക്കയം റോഡിന്റെ പുനർനിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും നിർവ്വഹിക്കുന്നു.