തിരുവനന്തപുരം : ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു സാംസൺ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പം ചേര്‍ന്നു. സഞ്ജുവിനൊപ്പം പേസര്‍ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്. സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിന്‍റെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും. ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും മികവ് കാട്ടാനായില്ലെങ്കിലും മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി സഞ്ജു റെക്കോര്‍ഡിട്ടിരുന്നു. 47 പന്തില്‍ 111 റണ്‍സടിച്ച സഞ്ജു ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറും നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ സെഞ്ചുറി നേടിയതോടെ അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലും സഞ്ജു ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷമാണ് ടി20 പരമ്പരയെന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കുന്നതിനാല്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. രഞ്ജി ട്രോഫിയില്‍ 18 മുതൽ ബാംഗ്ലൂരിലാണ് കേരളത്തിന്‍റെ രണ്ടാം മത്സരം. അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയാണ് കേരളത്തിന്‍റെ എതിരാളികൾ. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കേരളം വിജയത്തുടക്കമിട്ടിരുന്നു. തിരുവനന്തപുരം തുമ്പ സെന്ർറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.