ചെങ്ങന്നൂർ: പരസഹായം കൂടാതെ നടക്കാൻ പോലുമാവാതെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു വീടിനുള്ളിൽ വേദന കടിച്ചമർത്തി കഴിഞ്ഞിരുന്ന തെങ്ങേലി ഇരുവള്ളിപ്രയിൽ തെങ്ങുംപറമ്പിൽ താഴ്ചയിൽ ശാന്തമ്മയെ (70)കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു.
പതിനഞ്ച് വർഷമായി ശാരീരിക സുഖമില്ലാതെയാണ് ശാന്തമ്മ കഴിഞ്ഞിരുന്നത്. രണ്ട് വർഷം മുൻപുണ്ടായ പ്രളയത്തിൽ ക്യാമ്പുകളിൽ അഭയം തേടിയപ്പോൾ അവിടെവച്ചുണ്ടായ വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. ചികിത്സയൊന്നും ലഭിക്കാതെ ദിനംപ്രതി ശാന്തമ്മയുടെ അവസ്ഥ ദയനീയമായികൊണ്ടിരുന്നു. ദൈനംദിന കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമായ അവസ്ഥയാണ്. ആരെങ്കിലും നൽകുന്ന സഹായം കൊണ്ടാണ് ശാന്തമ്മയും ഭർത്താവും ഒൻപതും പതിമൂന്നും വയസ് പ്രായമുള്ള രണ്ട് കൊച്ചുമക്കളും കഴിഞ്ഞു പോകുന്നത്. രണ്ട് മക്കളില്‍ മൂത്ത മകൻ മാനസിക രോഗിയാണെന്നും രണ്ടാമത്തെ മകൻ രണ്ടാം ഭാര്യയുമൊന്നിച്ചു വേറെയാണ് താമസമെന്നും അയൽവാസികൾ പറയുന്നു. ഈ അവസ്ഥ നാട്ടുകാർ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഇടപെടുകയായിരുന്നു.