ജിദ്ദ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ കൈമാറി തൊഴിൽ വകുപ്പ്. ജീവനക്കാരുടെ ആരോഗ്യം, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ കയറാനും ഉദ്യോഗസ്ഥർക്ക് പുതിയ ചട്ടം അംഗീകാരം നൽകുന്നു. തൊഴിൽ നിയമ ലംഘനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും ഉദ്യോഗസ്ഥർ പരിശോധിക്കും. സുരക്ഷാ പ്രശ്നമുണ്ടെങ്കിൽ മുന്നറിയിപ്പുണ്ടാകും. പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയും മന്ത്രാലയം വ്യക്തമാക്കി.
ബിരുദവും രണ്ട് വർഷത്തിൽ കുറയാത്ത പരിചയമുള്ള സൗദി പൗരനായിരിക്കണം ഇൻസ്പെക്ടർ. ഇവർ തിരിച്ചറിയിൽ രേഖ കയ്യിൽ വെക്കണം. ഇൻസ്പെക്ടർമാർരെ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിക്കും ചുമതല കൈമാറി. പരിശോധന നടത്തുമ്പോൾ തൊഴിലാളിയുടേയും ഉടമയുടേയും വാദങ്ങൾ ഇവർ കേൾക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം വാണിങാണ്. ആവർത്തിച്ചാലാകും പിഴ. ഗുരുതരമായ നിയമലംഘനമാണെങ്കിൽ ശരിയാക്കാൻ മൂന്ന് ദിവസത്തെ സാവകാശം മാത്രമേ നൽകൂ. ഇതിനകത്ത് ശരിയാക്കാതിരുന്നാൽ പരമാവധി പിഴയും ഈടാക്കും. സൗദിയിലെ തൊഴിൽ മേഖല മെച്ചപ്പെടുത്താനാണ് പുതിയ ചട്ടങ്ങൾ.