ദില്ലി : നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണം. നടിയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നൽകി. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു.
ഈ ഭൂമി തനിക്ക് വിൽക്കാൻ സൗന്ദര്യയ്ക്കും സഹോദരനും മേൽ മോഹൻബാബു സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരനായ ചിട്ടിമല്ലു ആരോപിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ചതാണ് പ്രശ്ങ്ങൾക്ക് കാരണം. സൗന്ദര്യയുടെ മരണശേഷം, മോഹൻ ബാബു ഭൂമി കൈവശപ്പെടുത്തിയെന്ന് ചിട്ടിമല്ലു ആരോപിച്ചു. ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടു. ഈ പരാതി മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. മോഹൻ ബാബുവും ഇളയ മകനും തമ്മിലുള്ള സ്വത്ത് തർക്കവും ചിട്ടിമല്ലു തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.