കൊച്ചി : പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ എൻ രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവർമാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്. എന്നാൽ കാര്യങ്ങൾ കൃത്യമായി വ്യക്തതയോടെ തുറന്നു പറഞ്ഞതിന് ആരതിയെ അഭിനന്ദിക്കുന്നവരും കുറവല്ല.
ആരതിയുടെ വാക്കുകൾ ഇങ്ങനെ: ”അനുജത്തിയെ കൊണ്ട് നടക്കുന്നതുപോലെയാണ് ഇരുവരും തന്നെ കൊണ്ടുനടന്നത്. മൃതദേഹം തിരിച്ചറിയുന്നതിനും മറ്റ് കാര്യങ്ങൾക്കുമായി രാത്രി മൂന്നുമണിവരെ ആശുപത്രിയിൽനിന്നു. കശ്മീരിൽ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടിയെന്നാണ് യാത്രയാക്കാൻ വന്നപ്പോൾ ഞാൻ അവരോട് പറഞ്ഞത്. അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെയെന്ന് അവരോട് പറഞ്ഞു. പ്രദേശവാസികളാണ് അമ്മയ്ക്ക് താമസിക്കാൻ ഇടംനൽകിയത്.”- ആരതി പറഞ്ഞു.
‘സത്യം പറഞ്ഞാൽ ഇങ്ങനെയൊരാൾ ഹിന്ദു മതത്തിൽ പെട്ട ആൾ ആയതിൽ ലജ്ജ തോന്നുന്നു, കേരളത്തിൽ മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാൻ മൂർദബാദ് എന്നൊരു ബോർഡ് വച്ചാൽ അപ്പോൾ അറിയാം കേരളം എന്താണെന്ന്, ഇതെന്തുവാടെ.. ഇവളുടെ അച്ഛൻ തന്നെയല്ലേ അത്. അച്ഛൻ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,’
‘ഭാഗ്യം! അച്ഛൻ മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരൻ മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവൻ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോർട്ടും. പിന്നെ തീവ്രവാദികൾ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കിൽ ഈ ബോൾഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മൾ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോൾഡായ മകൾ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ’… എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകൾ. ‘അച്ഛൻ മരിച്ച മകളുടെ അണിഞ്ഞൊരുങ്ങി വന്നുള്ള മീഡിയ പ്രതികരണം കാണുമ്പോൾ നമുക്കുള്ള മാനസികാവസ്ഥയോ ഒരു ദുഃഖമോ ആ മകളിൽ കാണുന്നില്ല, അച്ഛന് നേർക്ക് തീവ്രവാദികൾ തോക്ക് ചൂണ്ടിയപ്പോൾ ഇവൾ പൊട്ടിച്ചിരിച്ചുകാണും. അതാണ് തീവ്രവാദികൾ കലികയറി അച്ഛനെ വെടിവച്ചുകൊന്നത്, അപ്പന്റെ മരണം വിറ്റ് പബ്ലിസിറ്റിയും പ്രശസ്തിയും അടിച്ചെടുക്കാനുള്ള അവസരം മുതലെടുക്കുകയാണ്. അവൾക്ക് മലയാളവും അറിയില്ല, ഇംഗ്ലീഷും അറിയില്ല.. പട്ടിഷോ, എന്തൊരു ജന്മം’… ഇങ്ങനെ പോകുന്ന ചിലരുടെ വിഷലിപ്തമായ കമന്റുകൾ.
‘ഈ സമയം ആ സഹോദരിയ്ക്ക് വിദ്വേഷത്തിന്റെയും വർഗീയതയുടെ വിഷം തുപ്പി, താൻ നേരിട്ട ദുരനുഭവത്തെ പൊലിപ്പിച്ചു പറയാമായിരുന്നു. ഹൃദയം നടുങ്ങുന്ന വേദന മനസ്സിൽ ഉണ്ടായിട്ടും വളരെ പക്വതയോടെ സമന്വയത്തോടെ വിചാരത്തോടെ സംസാരിച്ച നിങ്ങൾ ആണ് സഹോദരി ധീരയായ വനിത, അച്ഛൻ നഷ്ടപ്പെട്ടിട്ടും വളരെ ബോൾഡായി സംസാരിക്കുന്ന ഇവരെ ധീര വനിത എന്നുതന്നെപറയാം. തന്നെ സഹായിച്ച മുസാഫിർ, സമീർ ഇവരെ മറക്കാതെ എടുത്തുപറഞ്ഞ മേടത്തിന്റെ ലൈഫിൽ നന്മകൾ മാത്രം എന്നും പൂത്തുലയട്ടെ, അച്ഛന് അഭിമാനം ആണ് ഈ മോൾ. കരഞ്ഞോ കുറ്റപ്പെടുത്തിയോ സംസാരിക്കാതെ, നടന്നത് എന്താണ് കണ്ടത് എന്താണ് എന്ന് കൃത്യമായി പറഞ്ഞു’ എന്നിങ്ങനെ പോകുന്നു പിന്തുണയ്ക്കുന്നവരുടെ കുറിപ്പുകൾ. മാതാപിതാക്കൾക്കും ആറ് വയസുകാരുമായ ഇരട്ടക്കുട്ടികൾക്കൊപ്പം കശ്മീർ സന്ദർശിക്കാൻ പോയതായിരുന്നു ആരതി. അതിനിടെയാണ് അപ്രതീക്ഷിതമായി ഭീകരാക്രമണം ഉണ്ടായതോടെയാണ് പിതാവ് രാമചന്ദ്രൻ കൊല്ലപ്പെട്ടത്. ഭീകരാക്രമണമാണെന്ന് മനസ്സിലായപ്പോൾ ഓടിയെന്നും കാടിനു നടുവിലെ പുൽമേടിലെത്തിയപ്പോൾ ഭീകരവാദി മുന്നിലെത്തിയെന്നും ആരതി പറഞ്ഞു. വെടിയേറ്റ് വീണ അച്ഛനെ കെട്ടിപ്പിടിച്ചപ്പോൾ തന്റെ തലയ്ക്ക് തോക്ക് ചൂണ്ടിയെന്നും ആരതി പറഞ്ഞു.