അലഹബാദ് : ഒരുമിച്ച് ജീവിക്കാൻ യുവതിയുടെ ഭർത്താവിൽ നിന്ന് സംരക്ഷണം വേണമെന്ന കമിതാക്കളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതിന് അയ്യായിരം രൂപ പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചു. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശികളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
അലിഗഢ് സ്വദേശിനിയായ ഗീതയും പങ്കാളിയുമാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ ബന്ധത്തിൽ ഇടപെടരുതെന്നും സമാധാനപരമായി ജീവിക്കാൻ തങ്ങളെ അനുവദിക്കണമെന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കും നിർദ്ദേശം നൽകണം എന്നതായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ സമൂഹത്തിൽ നിയമവിരുദ്ധത അനുവദിക്കുന്ന ഹർജി ആയതിനാൽ ഇത് പരിഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇഷ്ടമുള്ള പങ്കാളിയുമായി ജീവിക്കാൻ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം പൗരന്മാർക്കു സ്വാതന്ത്ര്യം നൽകുന്നുണ്ട്. അത് നിയമങ്ങൾക്ക് അനുസരിച്ച് മാത്രമേ അനുവദിക്കാനാവൂ. ഹർജിയിലെ ആവശ്യം ഹിന്ദു വിവാഹ നിയമത്തിനു വിരുദ്ധമാണ്. ഭർത്താവിൽ നിന്ന് അകന്ന് ജീവിക്കാനുള്ള കാരണം എന്തായാലും അവരുടെ ലിവിങ് ടുഗദർ ബന്ധത്തിന് സർക്കാർ സംരക്ഷണം നൽകാനൊന്നും കഴിയില്ല. ഹർജിക്കാരി നിയമപരമായി വിവാഹിതയായ ആളാണ്. ഭർത്താവാണ് എതിർകക്ഷി. ഭർത്താവ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തതായി രേഖകൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി