ബീജിംഗ് : ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗിൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്തും. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. യഥാർത്ഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത പ്രശ്നങ്ങൾ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ഉന്നയിച്ചേക്കും. നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കുന്നതെന്നാണ് വിലയിരുത്തൽ.
ഗൽവാൻ താഴ്‌വരയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക തർക്കം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. ആ വർഷം ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സൈനിക ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. പിന്നീട് സൈനിക തലത്തിലും ഉന്നത നയതന്ത്ര തലത്തിലുമായി നിരവധി ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല.