തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 113 ഡോക്ടർമാരുടെ കുറവാണുള്ളത്. അതിനാൽ തന്നെ പനി ചികിത്സയുൾപ്പെടെ താളം തെറ്റുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും വലിയ കുറവുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യേകം പനി ക്ലിനിക്കുകൾ പോലും കൃത്യമായി പ്രവർത്തിക്കില്ലെന്നാണ് പരാതി ഉയരുന്നത്. 113 ഡോക്ടർമാരുടെ കുറവ് കൂടാതെ അവധിയിൽ പ്രവേശിച്ചവർ വേറെയുമുണ്ട്. പിഎസ്സി പട്ടിക ഉണ്ടെങ്കിലും നിയമിക്കാൻ ഇതുവരെ നടപടി ആയിട്ടില്ല.
പനി ബാധിച്ച് ദിവസവും ഇരുന്നൂറോളം പേരെത്തുമ്പോൾ ആശുപത്രികളിൽ എല്ലാവർക്കും മികച്ച ചികിത്സ നൽകാനാകാത്ത സ്ഥിതിയാണുള്ളത്. ഡോക്ടർമാരുടെ കുറവിനൊപ്പം നഴ്സുമാരടക്കം പാരാമെഡിക്കൽ ജീവനക്കാരുടെ കുറവും പ്രതിസന്ധി വർദ്ധിപ്പിക്കുന്നതായി പരാതിയുണ്ട്. കിടത്തി ചികിത്സയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. മൺസൂൺ, പനിക്കാലം എന്നിവ കണക്കിലെടുത്ത് മൂന്ന് മാസത്തേക്കെങ്കിലും താത്കാലികമായി ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. തദ്ദേശ വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.