കോഴിക്കോട് : വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്. വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനായ ടി കെ അഷ്‌റഫിനോട് മാനേജ്മെന്റ് വിശദീകരണം തേടിയത്. 3 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. ഇക്കാര്യം കാണിച്ച് മാനേജ്മെ്നറ് പ്രതിനിധി ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകി. ഈ കത്ത് ഉപജില്ല വിദ്യാഭ്യസ ഓഫീസർ ഡിഡിഇയ്ക്ക് കൈമാറും. വിശദീകരണം കേട്ട ശേഷം നടപടിയെന്ന് മാനേജ്മെന്റ് അറിയിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ നടപടി എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെൻറിന് നിർദ്ദേശം നൽകിയത്. 24 മണിക്കൂറിനകം നടപടി എടുക്കണമെന്നായിരുന്നു നിർദ്ദേശം. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്. താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്.