പത്തനംതിട്ട : നഗരസഭയിലെ സ്മാർട് അങ്കണവാടി നഗരസഭാ ചെയർമാൻ അഡ്വ. റ്റി സക്കീർ ഹുസൈൻ നാടിന് സമർപ്പിച്ചു. അങ്കണവാടികൾ നാടിൻ്റെ വിദ്യാഭ്യാസത്തിന്റെയും സാംസ്കാരികതയുടെയും കേന്ദ്രമാണ് എന്ന് അദ്ദേഹം പറഞ്ഞു. 6-ാം വാർഡിലെ 91-ാം നമ്പർ അങ്കണവാടിയാണ് നിർമ്മാണം പൂർത്തിയാക്കി ആധുനിക സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്തത്. 850 ചതുരശ്രയടി സ്ഥലത്ത് 25 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിർമിച്ചത്. കെട്ടിടം പൂർണമായും ശീതീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കളിക്കോപ്പുകളും എത്തി.
നഗരസഭയുടെ തനത് ഫണ്ടുപയോഗിച്ച് വാങ്ങിയ സ്ഥലത്താണ് പുതിയ അങ്കണവാടി നിർമിച്ചത്.
വാർഡ് കൗൺസിലർ ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ അഡ്വ. എ സുരേഷ് കുമാർ, റോസ്‌ലിൻ സന്തോഷ്, അഡ്വ. റോഷൻ നായർ, എം.സി ഷെരീഫ്, ആനി സജി, അംബികാ വേണു, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് ജെ.എസ്, സി ഡി പി ഒ അജിത ജി, ഐ സി ഡി എസ് സൂപർവൈസർ നിഷ ആനി ജോസഫ്, മുനിസിപ്പൽ എഞ്ചിനീയർ സുധീർ രാജ്, സംഘാടക സമിതി ചെയർമാൻ സജി കെ സൈമൺ, അങ്കണവാടി ടീച്ചർ ജസീല എം ഐ എന്നിവർ പ്രസംഗിച്ചു.
ഭൂമി വിട്ടു നൽകിയ സുമിത്ത് സി തോമസിനെ ചടങ്ങിൽ ആദരിച്ചു. പ്രദേശവാസികൾ സന്തോഷ സൂചകമായി പായസ വിതരണവും കരിമരുന്ന് പ്രയോഗവും നടത്തി. നിലവിലെ ഭരണസമിതിയുടെ കാലയളവിൽ ആറ് അങ്കണവാടികൾക്കാണ് സ്വന്തം കെട്ടിടം നിർമ്മിച്ചത്. നഗരത്തിലെ പത്ത് അങ്കണവാടികൾ സ്‌മാർട്ട് അങ്കണവാടികളാണ്. എല്ലാ അങ്കണവാടികളും സ്‌മാർട്ടാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നഗരസഭ 22-ാം വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടിയും ഉടൻ ഉദ്‌ഘാടനം ചെയ്യും.