ഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രതി ചേർക്കപ്പെട്ട ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്ന് അറിയിച്ചാണ് ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയത്.
ലിസ്റ്റ് ചെയ്തിട്ടും വിവിധ കാരണങ്ങൾ കൊണ്ട് 33 തവണയാണ് കേസ് പരിഗണിക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്. സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ ഈ മാസം 18ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് തുടങ്ങിയവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാൽ, ഹൈക്കോടതി വിധിക്കെതിരെയുളള സിബിഐയുടെ ഹർജിയും, വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.