ആലപ്പുഴ: എസ്എൻഡിപി യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട അനുകൂല കോടതി വിധിക്ക് പിന്നാലെ യൂണിയൻ ഓഫീസിലെത്തിയ സുഭാഷ് വാസുവിനെ പോലീസ് തടഞ്ഞു. സുഭാഷ് വാസുവിന്റെ പക്കൽ അനുകൂല വിധിയുടെ പകർപ്പുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു പോലീസ് ഇദ്ദേഹത്തെയും അനുകൂലികളെയും തടഞ്ഞത്. എന്നാൽ പോലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച സുഭാഷ് വാസു ബലം പ്രയോഗിച്ച് അകത്തുകടക്കാൻ ശ്രമിച്ചു. പോലീസ് ഇത് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. പിന്നീട് സുഭാഷ് വാസു അനുകൂലികൾ യൂണിയൻ ഓഫീസിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 26നാണ് സുഭാഷ് വാസുവിനെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് വെള്ളാപ്പള്ളി നടേശൻ കൈമാറിയത്.
മാവേലിക്കര യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലാക്കിയ വെള്ളാപ്പള്ളി നടേശന്റെ തീരുമാനത്തിനാണ് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്. ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നൽകിയ ഹർജി കൊല്ലം സബ് കോടതി അംഗീകരിച്ചു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വർഷം ഉള്ളതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിൽക്കില്ലെന്നാണ് കോടതി ഉത്തരവ്.