തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചിത്രമായ കാര്യങ്ങളാണ് സഭയില്‍ പലരും പറഞ്ഞത്. ദല്ലാളിനോട് ഇറങ്ങി പോകാന്‍ പറഞ്ഞ ആളാണ് താന്‍. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. ദല്ലാളിനെ നന്നായി അറിയുന്നത് പ്രതിപക്ഷത്തെ നേതാക്കള്‍ക്ക്, മൂന്നാം ദിവസം ദല്ലാളിനെ വിളിച്ചുവരുത്തിയിട്ടില്ല. തന്നെ കാണാന്‍ വന്ന അയാളെ ഇറക്കിവിടുകയാണ് ചെയ്തത് എന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
തന്റെ അടുത്ത് വരാന്‍ അയാള്‍ക്ക് മാനസിക അവസ്ഥ ഉണ്ടാകില്ല. മറ്റ് പലയിടത്തും പോകും. അത്ര പെട്ടെന്ന് തന്റെ അടുത്ത് വരാനുള്ള മാനസിക നില ദല്ലാളിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. മറ്റു പലയിടത്തും പോകുമെങ്കിലും പരാതി വരുന്നത് അധികാരത്തില്‍ വന്നുമൂന്നാം മാസമാണ്. താന്‍ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാറില്‍ രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. സോളാറില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലുള്ള നിലപാട്. ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ്. പാതിരാത്രിയില്‍ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോണ്‍ഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാല്‍ യുഡിഎഫിനു അത്ര സുഖമാകുമോ എന്നും പിടി ചാക്കോ മുതല്‍ ഉള്ള ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി.