തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനില്‍കുമാറും. ഗവര്‍ണറുമായി നടന്ന ചര്‍ച്ചയിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്ന് ഗവര്‍ണറെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും. പിന്നീട് ഗവര്‍ണര്‍ യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. “വളരെ പോസിറ്റീവ് ആയ സമീപനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 31ന് ചേരേണ്ട നിയമസഭാ സമ്മേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ആലോചിക്കും. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക”. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് നിയമമന്ത്രി എ.കെ. ബാലനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ഗവര്‍ണറെ കണ്ടത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. 35 മിനിറ്റോളം അവര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി. 31ന് മന്ത്രിസഭാ സമ്മേളനം നടത്താം എന്ന കാര്യത്തില്‍ ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിമാര്‍ നേരിട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രത്യേക യോഗം ചേരേണ്ടതിന്റെ അടിയന്തരസാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസംബര്‍ 23ന് നടക്കേണ്ട നിയമസഭായോഗത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരുന്നുണ്ട്. അതിനുള്ള അനുമതി ഗവര്‍ണര്‍ നല്‍കുകയും ചെയ്തിരുന്നു. കാര്‍ഷിക നിയമത്തില്‍ അടിയന്തര സാഹചര്യം എന്ന് പറയുന്ന സര്‍ക്കാരിന് കുറച്ച് ദിവസംകൂടി കാത്തിരുന്ന് ജനുവരി 8ലെ ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാം എന്നാണ് ഗവര്‍ണറുടെ നിലപാട്. അടിയന്തര സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ ബജറ്റ് സമ്മേളനത്തിന് അനുമതി തേടുന്നതിന് മുമ്പ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടാമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ അനുമതി നല്‍കുമായിരുവെന്നുമാണ് രാജ്ഭവന്‍റെ നിലപാട്.