തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സൗജന്യ ചികിത്സ പുനസ്ഥാപിക്കുക, ചികിത്സാ നിരക്ക് വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജീവനക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ മാനേജ്മെന്റ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന ആരോപണവുമുണ്ട്.
സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ അനിശ്ചിതകാല സമരം. രോഗികള്‍ക്ക് കുറച്ച് കാലം മുമ്പ് വരെ സൗജന്യ ചികിത്സയടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തലാക്കുകയും ഒപ്പം ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. രോഗികളെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം ജീവനക്കാരെയും ദ്രോഹിക്കുന്ന നിലപാടാണ് മാനേജ്മെന്റിന്.
എല്ലാ വിഭാഗത്തിലെ ജീവനക്കാര്‍ക്കും സീനിയോറിറ്റി പ്രമോഷന്‍ നല്‍കുക, നഴ്സിങ് ജീവനക്കാരുടെ എസ്.എസ്.സി. ഇന്‍റര്‍വ്യൂ ഉടന്‍ നടത്തുക എന്നീ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നു. മുമ്പ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചക്കെങ്കിലും മാനേജ്മെന്റ് തയ്യാറാകുമായിരുന്നു. പുതിയ ഡയറക്ടര്‍ ചുമതലയേറ്റ ശേഷം അതും അവസാനിച്ചതായും ജീവനക്കാര്‍ പരാതിപ്പെടുന്നു.
എന്നാല്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും ആനുകൂല്യങ്ങള്‍ക്കുവേണ്ടിയും നടത്തുന്ന ഈ സമരം പ്രത്യക്ഷത്തില്‍ നോക്കിയാല്‍ പൊതുജനങ്ങള്‍ക്കുവേണ്ടി ജീവനക്കാര്‍ സമരത്തിനിറങ്ങിയതാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്. പ്രധാനമായി ആദ്യം ഉന്നയിക്കുന്നത് സൗജന്യ ചികിത്സ പുനസ്ഥാപിക്കുക, ചികിത്സാ നിരക്ക് വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ്. ഇതിന്റെ മറവില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ ആവശ്യം നേടിയെടുക്കാനാണ് ശ്രമമെന്ന് കരുതേണ്ടിയിരിക്കുന്നു. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും വേതനവും കൂടുമ്പോള്‍ അതിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്നത് അവിടെ ചികിത്സക്കെത്തുന്ന രോഗികളാണ് എന്ന സത്യം മറക്കാതിരിക്കുക.