തിരുവനന്തപുരം: ബാറുകളുടേത് പോലെ തന്നെ സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്കും തരംതിരിവുകൾ വരുത്താൻ സർക്കാർ തീരുമാനം. കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഏപ്രിൽ 1 മുതൽ നിലവിൽ വരുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് തീരുമാനം. കള്ളുഷാപ്പുകളുടെ കാര്യത്തിൽ അടിമുടി മാറ്റം വരുത്തണമെന്നാണ് എക്സൈസിന്റെ ശുപാർശ.പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമല്ല നിലനിൽക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ഷാപ്പുകളെ തരംതിരിക്കാനുള്ള തീരുമാനം മദ്യനയ കരടിൽ ഉള്‍പ്പെടുത്തിയത്.
ബാറുകളെ തരംതിരിക്കുന്നതു പോലെ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാർ പദവികൾ നൽകും. കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈൻ വഴിയാക്കും.കളക്ടർമാരുടെ സാധ്യത്തിൽ നറുകിട്ടാണ് നിലവിൽ നടത്തിപ്പുകാർക്ക് കള്ള് ഷാപ്പ് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡും കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഒരു തെങ്ങിൽ നിന്നും രണ്ട് ലിറ്റർ കള്ള് ചെത്താനാണ് ഇപ്പോൾ അനുമതിയുള്ളത്. ഇതിന്റെ അളവ് വർദ്ധിപ്പിക്കണമെന്ന് ചെത്ത് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെപ്പറ്റി പഠിച്ച് വിലയിരുത്താൻ സമിതിയെ വെയ്‌ക്കാനും നയത്തിൽ തീരുമാനമുണ്ടാകും.