കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രമായി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ഹെലിടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് നിലവിലുള്ള ഹെലിപ്പാടുകൾ കണ്ടെത്തി അവ ഈ പദ്ധതിക്ക് ഉപയോഗപ്പെടുത്തും. തേക്കടി, വാഗമൺ, ആലപ്പുഴ, കുമരകം, ജഡായുപ്പാറ, കോവളം, കോഴിക്കോട് ബീച്ച്, വയനാട്, ബേക്കൽ ഫോർട്ട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് നിലവിൽ വിനോദസഞ്ചാരത്തിനായി പാക്കേജുകൾ തയ്യാറാക്കിയിട്ടുള്ളത്. നെടുമ്പാശ്ശേരിയിൽ നിന്നും ശബരിമല, ഗുരുവായൂർ, കാടാമ്പുഴ, കൊടുങ്ങല്ലൂർ, പളനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് തീർത്ഥാടന പാക്കേജ് കൂടാതെ ഒന്നിലധികം ദിവസത്തേക്കുള്ള ഹണിമൂൺ പാക്കേജുമുണ്ട്.
ചിപ്സൻ ഏവിയേഷന്റെ 5 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ഹെലികോപ്റ്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് താമസിയാതെ ഹെലി ടൂറിസം നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അറിയിച്ചു. സംസ്ഥാനത്ത് എത്തുന്ന ടൂറിസുകളിൽ പലരും ഗതാഗത കുരുക്കിനെ തുടർന്ന് കൂടുതൽ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കാൻ മടിക്കുന്നുണ്ട്. ഇതിനൊരു മാറ്റം വരുത്താൻ ഹെലി ടൂറിസം പദ്ധതി സഹായകമാകും. ഹെലി ടൂറിസം സംബന്ധിച്ച വിവരം നൽകുന്ന വെബ്സൈറ്റ് താമസിയാതെ സജ്ജമാകും. സംസ്ഥാനത്തിന്റെ തെക്കും വടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ ഹെലിപാടുകൾ നിർമ്മിക്കും.