തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പക്ഷിപ്പനി ബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് വിജ്ഞാപനമിറങ്ങിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ ജില്ല മുഴുവനായി നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണമേഖലയിലേക്ക് പക്ഷികളെയും (കോഴി, താറാവ്, കാട) കുഞ്ഞുങ്ങളെയും കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടുള്ളതല്ല. ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ മുട്ടകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. അതിനു മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നല്‍കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മുട്ട വിരിയിക്കാൻ അനുവാദമില്ല.
വിജ്ഞാപനത്തീയതിക്കുശേഷം മുട്ട വിരിയിക്കാന്‍ വെച്ചിട്ടുണ്ടെങ്കില്‍ അവ നശിപ്പിക്കണം. അതിനു നഷ്ടപരിഹാരമുണ്ടാകില്ല. ഇപ്പോള്‍ പക്ഷികളില്ലാത്ത ഹാച്ചറികള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുകയും വേണം. ഏപ്രില്‍ പകുതിക്കുശേഷം 38 കേന്ദ്രങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്തെ കാക്കകളിലും ദേശാടനപ്പക്ഷികളിലുംവരെ രോഗം കണ്ടെത്തി. തുടര്‍ന്ന് കേന്ദ്രസംഘമെത്തി സ്ഥിതി വിലയിരുത്തി. സംസ്ഥാന സര്‍ക്കാരും വിദഗ്ധസമിതിയെ നിയോഗിച്ചു. രോഗം ആവര്‍ത്തിക്കുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.
പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിതമേഖലയെന്നും 10 കിലോമീറ്റര്‍ നിരീക്ഷണമേഖലയെന്നുമാണു കണക്കാക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകള്‍, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, പള്ളിക്കല്‍, തുമ്പമണ്‍ പഞ്ചായത്തുകള്‍, പന്തളം നഗരസഭ, അടൂര്‍ താലൂക്ക്, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകള്‍, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, ഉദയംപേരൂര്‍, എടയ്ക്കാട്ടുവയല്‍, ചെല്ലാനം പഞ്ചായത്തുകള്‍ എന്നിവ നിരീക്ഷണമേഖലകളാണ്.