എറണാകുളം : മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. വിദ്യാർത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് ഇപ്പോൾ അടച്ചത്.
സംഘര്‍ഷത്തില്‍എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഒരു കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ആകെ 19 പ്രതികളാണ് കേസില്‍ ഉള്ളത്. കോളജില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാജാസ് കോളജില്‍ ഒരു വിദ്യാർത്ഥി കുത്തേറ്റതുള്‍പ്പെടെ, വിദ്യാർത്ഥികള്‍ക്കും അധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ വ്യക്തമാക്കിയിരുന്നു.