പത്തനംതിട്ട: തിരുവല്ല ഡയറ്റിലെ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മലയാളം അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. അധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാർഥിയുടെ മൊഴി. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. മലയാളം അധ്യാപിക മിലിന ജെയിംസിന് എതിരെയാണ് പോലീസ് കേസടുത്തത്. പരീക്ഷയിൽ തോൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പരാതികളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ തർക്കമുണ്ട്. അതിനിടെയാണ് ഡി.എൽ.എഡ് രണ്ടാം വർഷ വിദ്യാർഥി അക്ഷയ് ആത്മഹത്യക്ക് ശ്രമിച്ചെന്ന പരാതി വന്നതും കേസെടുത്തതും. അധ്യാപികയ്ക്കെതിരെ ഡി.ജി.ഇ യുടെ നടപടി ഉണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചത്. വിദ്യാർഥികൾ പരാതി ഉന്നയിക്കുന്ന മലയാളം വിഭാഗം അദ്ധ്യാപികയ് ക്ക് എതിരെ നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്നായിരുന്നു എസ്എഫ്ഐ നിലപാട്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.