ന്യൂഡല്‍ഹി : വർഗീയ വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവിനെ വിളിപ്പിച്ച് സുപ്രീം കോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ഉത്തർപ്രദേശിലെ ഹൈക്കോടതി ജഡ്‌ജിനെ വിളിച്ചു വരുത്തുന്നത്. ഡിസംബർ 17-ന് സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകണമെന്ന നിർദേശം ജസ്റ്റിസ് ശേഖർ കുമാർ യാദവിന് കൈമാറികഴിഞ്ഞു. വിശ്വഹിന്ദുപരിഷത്തിൻ്റെ ചടങ്ങിൽ ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ കടുത്ത നടപടി. ശേഖർകുമാർ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാർട്ടികൾ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നൽകിയതിനിടയിലാണ് സുപ്രീംകോടതിയുടെ പുതിയ നീക്കം.
ജസ്റ്റിസ് ശേഖർ കുമാർ യാദവിനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് വിശദീകരണം നൽകേണ്ടത്. വിശ്വഹിന്ദുപരിഷത്തിന്റെ മുംബൈയിൽ നടന്ന ചടങ്ങിലാണ് വിവാദ പ്രസ്താവന ഹൈക്കോടതി ജഡ്ജി നടത്തിയത്. ഹിന്ദു ഭൂരിപക്ഷത്തിന്റെ താൽപര്യമനുസരിച് രാജ്യം പ്രവർത്തിക്കും എന്നായിരുന്നു വിഎച്ച്‌പി പരിപാടിയിൽ ജസ്റ്റിസ് എസ് കെ യാദവിൻ്റെ വിവാദ പരാമർശം. സംഭവത്തിൽ സുപ്രീം കോടതി നേരത്തെ അലഹാബാദ് ഹൈക്കോടതിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച
നേരിട്ടെത്തി പ്രസംഗത്തെ കുറിച്ച്വിശദീകരിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ഉത്തർപ്രദേശിലെ ഹൈക്കോടതി ജഡ്ജിയെ വിളിപ്പിച്ചത്. വിവാദമായ സംഭവത്തിൽ ജഡ്ജി
യാദവിനെ സ്ഥാനത്തുനിന്ന് മാറ്റാൻ ഇംപീച്ച്മെന്റ് പ്രമേയത്തിന് പാർലമെന്റിൽ നീക്കവും നടക്കുന്നുണ്ട്.
വർഗീയ പരാമർശം നടത്തി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ച ജുഡീഷ്യറിയിലെ ഉന്നതനെതിരെ
ഇംപീച്ച്മെന്റ് പ്രമേയത്തിന് പ്രതിപക്ഷം ഒരുങ്ങുകയാണ്. ഇതിനുള്ള നടപടികൾ പുരോഗമിക്കവെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദ്ഹൈക്കോടതി ജഡ്‌ജിയ്ക്ക് പിന്തുണയുമായെത്തിയതും ശ്രദ്ധേയമാണ്. ശേഖർകുമാർ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാർട്ടികൾ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നൽകിയിട്ടുണ്ട്. സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന്
പ്രതിപക്ഷം ഭീഷണിപ്പെടുത്തുന്നതായാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ പിന്തുണച്ചെത്തിയ ഉത്തർപ്രദേശിലെ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. സത്യം പറയുന്ന ജഡ്‌ജിമാർ ഉൾപ്പടെയുള്ളവരെ പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്നാണ് യോഗിയുടെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷത്തിൻ്റെ ഇത്തരം നടപടികൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കണമെന്നും ഉത്തർപ്രദേശ് സംസ്ഥാനത്തിൻ്റെ ഹൈക്കോടതി ജഡ്‌ജിയെ പിന്തുണച്ചു കൊണ്ട് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണച്ചതും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതും. ജനാധിപത്യവാദികളാണ് തങ്ങളെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും എന്നാൽ ആരെങ്കിലും സത്യം പറഞ്ഞാൽ ഇംപീച്ച്മെന്റ് പ്രമേയത്തിലൂടെ സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നതെന്നാണ് വിമർശനം.