ന്യൂഡല്‍ഹി : ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ കുറ്റവാളികളെ ജയില്‍ മോചിതരാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഗുജറാത്ത് സർക്കാറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സി.പി.എം നേതാവ് സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. വിട്ടയച്ച 11 പ്രതികളെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ആഴ്ചയാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. 2008ല്‍ മുംബൈ സി ബി ഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.