ഡൽഹി: വായു മലിനീകരണത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വിഷയത്തിൽ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണമെന്ന് കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോൾ നടക്കുന്നത്. കാർഷികാവശിഷ്ടങ്ങൾക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. നടപടി പേപ്പറിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും കോടതി പറയുന്നു. ഡൽഹിയും, പഞ്ചാബും ഭരിക്കുന്നത് ഒരേ പാർട്ടിയല്ലേയെന്ന് കോടതി ചോദിച്ചു. മലിനീകരണം തടയാനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് 27,743 പിഴ ചെലാനുകൾ നൽകിയിട്ടുണ്ടെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.
കഴിഞ്ഞ മാസം വരെ 15 വർഷത്തിലധികം പഴക്കമുള്ള 14,885 വാഹനങ്ങൾ കണ്ടു കെട്ടിയിട്ടുണ്ട്. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പോലെ ഗുരുതരമാണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണവുമെന്ന് കോടതിയും പറഞ്ഞു. പഞ്ചാബിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ പോലീസിനെ ഇറക്കണം. ഇനി കത്തിച്ചാൽ ഉത്തരവാദിത്തം പോലീസിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് അടിയന്തിര നിർദേശം നൽകണമെന്നും മലിനീകരണത്തിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ചക്ക് ഇനി പറ്റില്ലെന്നും കോടതി വ്യക്തമാക്കി.