ന്യൂഡല്‍ഹി : ഭാര്യയ്ക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് സുപ്രീംകോടതി. കായികമായി അധ്വാനിച്ചിട്ടാണെങ്കിൽ കൂടി ജീവനാംശം നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം നൽകാൻ തനിക്ക് വരുമാനമില്ലെന്ന് കാണിച്ച് യുവാവ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
സിആർപിസി സെക്ഷൻ 125 സാമൂഹ്യ നീതി നടപ്പിലാക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാനുള്ളതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരികമായി മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാത്തതുകൊണ്ട് ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത കുഞ്ഞിനും ജീവനാംശം നൽകണം- കോടതി ഉത്തരവിൽ പറഞ്ഞതിങ്ങനെ. ഭാര്യയ്ക്ക് 10,000 രൂപയും കുഞ്ഞിന് 6,000 രൂപയുമാണ് ജീവനാംശമായി നൽകേണ്ടത്.