ന്യൂഡൽഹി: എല്ലാ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്കും പൂർണവും തുല്യവുമായ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് ഒരു പദവി ഒരു പെൻഷൻ എന്ന തത്വം മുൻനിർത്തി സുപ്രീംകോടതി പറഞ്ഞു. നിയമന തീയതിയോ സ്ഥിരം ജഡ്ജിമാരോ അഡീഷണൽ ജഡ്ജിമാരോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ വേണം ജഡ്ജിമാർക്ക് പെൻഷൻ നൽകാൻ. ജുഡീഷ്യറിയിലുടനീളം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളിൽ ഏകീകരണം ഉറപ്പാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ജുഡീഷ്യൽ ഓഫീസിന്റെ അന്തസ്സ് നിലനിർത്തുന്നതിനും ശമ്പളം പോലെ തന്നെ പ്രധാനമാണ് വിരമിക്കൽ ആനുകൂല്യവുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
“വിരമിച്ചതിന് ശേഷമുള്ള ടെർമിനൽ ആനുകൂല്യങ്ങൾക്കായി ജഡ്ജിമാർക്കിടയിൽ ഉണ്ടാകുന്ന ഏതൊരു വിവേചനവും ആർട്ടിക്കിൾ 14 ന്റെ ലംഘനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ എല്ലാ ഹൈക്കോടതി ജഡ്ജിമാരും, അവർ എപ്പോൾ ജോലയിൽ പ്രവേശിച്ചു എന്നത് പരിഗണിക്കാതെ, പൂർണ്ണ പെൻഷന് അർഹരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്ന് കോടതി പറഞ്ഞു. അഡീഷണൽ ജഡ്ജിമാരായി സേവനമനുഷ്ഠിച്ച വിരമിച്ച ജഡ്ജിമാർക്ക് പൂർണ്ണ പെൻഷന് തുല്യ അർഹതയുണ്ടെന്നും, അവർക്കും സ്ഥിരം ജഡ്ജിമാർക്കും ഇടയിൽ യാതൊരു വ്യത്യാസവുമില്ലെന്നും കോടതി പറഞ്ഞു. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് പ്രതിവർഷം 15 ലക്ഷം രൂപ പൂർണ പെൻഷൻ നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.