റാന്നി: ഗണിത ക്ലാസുകളിൽനിന്ന് സിനിമയിലെ എ പ്ലസ് ലക്ഷ്യത്തിലാണ് കെ.ജെ.ഫിലിപ്പ് എന്ന യുവ അധ്യാപകൻ. സംവിധായകനാവുകയെന്ന ബാല്യകാലം മുതലുള്ള മോഹം ‘സ്വപ്നസുന്ദരി’യെന്ന സിനിമയിലൂടെ സാക്ഷാത്‌കരിക്കുകയാണ് ഈ അധ്യാപകൻ.
വെച്ചൂച്ചിറ കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ കെ.ജെ.ഫിലിപ്പ് ആദ്യസിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ചു. കോവിഡുമായി ബന്ധപ്പെട്ട് പ്രതികൂല സാഹചര്യങ്ങളുണ്ടായില്ലെങ്കിൽ ഓഗസ്റ്റ് 19-ന് ‘സ്വപ്നസുന്ദരി’ തിയേറ്ററുകളിലെത്തും.
പഠനകാലം മുതൽ റാന്നി ഇടമൺ കുളഞ്ഞിക്കൊമ്പിൽ കെ.ജെ.ഫിലിപ്പിന് സിനിമ ഹരമായിരുന്നു. സിനിമ കാണുന്നവരുടെ കൂട്ടായ്മയായ മലയാള ചലച്ചിത്രപ്രേക്ഷക സമിതിയുടെ സജീവ അംഗമായി. സംസ്ഥാന ചെയർമാനായും പ്രവർത്തിച്ചു. എന്നാൽ സംവിധായകനാവണമെന്ന സ്വപ്നം വിടാതെ കൂടെയുണ്ടായിരുന്നു. അധ്യാപകനായതിനാൽ സിനിമകളിൽ അസിസ്റ്റന്റ് ആയി പോകുന്നതിനും കഴിയുമായിരുന്നില്ല. എങ്കിലും അവധി കിട്ടുമ്പോഴൊക്കെ സുഹൃത്തുക്കൾ സംവിധാനം ചെയ്യുന്ന സിനിമകളുടെ ഭാഗമാകുമായിരുന്നു.
2020-ൽ ലോക്ഡൗൺ സമയത്താണ് ഈ ചിന്ത കൂടി വന്നത്. സംഘടനാ ട്രഷറർ ഷാൻസി സലാം, കൺവീനർ സുമേഷ് ചേർത്തല എന്നിവരുമായി ആലോചിച്ച് സിനിമ ചെയ്യാൻ ഉറപ്പിച്ചു. ബി.ടി.സലാം, സുബിൻ ബാബു, ഷാജു സി.ജോർജ് എന്നിവർ നിർമ്മാണത്തിനും തയ്യാറായതോടെ ആഗ്രഹ സഫലീകരണത്തിനുള്ള പച്ചക്കൊടിയായി. ക്യാമറാമാൻ റോയിറ്റ അങ്കമാലിയുടേതാണ് കഥ. കൃത്യമായ പ്ലാനിങ്ങിലൂടെ ഷൂട്ടിങ് നടത്തിയതിനാൽ ഉദ്ദേശിച്ചതിന്റെ പകുതി ചെലവിൽ പടം പൂർണമായി. ഗണിതശാസ്ത്രപഠനത്തിലെ കൂട്ടലും കുറയ്ക്കലും സാങ്കേതികവിദ്യകളും സിനിമയിലും ഉപയോഗിക്കാൻ കഴിഞ്ഞതാണ് ഇതിന്റെ രഹസ്യം.
ബിഗ് ബോസിലൂടെ പ്രശസ്തനായ ഡോ. രജിത് കുമാർ, ജി.കെ.പിള്ളയുടെ കൊച്ചുമകൻ ശ്രീറാം മോഹൻ, പ്രശസ്ത മോഡൽ സാനിഫ് അലി, ദിവ്യ തോമസ്, ഡോ. ഷിനു ശ്യാമളൻ, മോഡൽ ഷാരോൺ സഹിം, ഷാർലറ്റ് സജീവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, നടൻ പ്രദീപ് പള്ളുരുത്തി, മനീഷ മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിൽ 54 പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.
ഷൂട്ടിങ് 2020 സെപ്റ്റംബർ 14-ന് തലയോലപ്പറമ്പിൽ ആരംഭിച്ചു. മൂന്നാർ, പൂപ്പാറ, അബുദാബി എന്നിവിടങ്ങളിലാണ് ശേഷിച്ച ചിത്രീകരണം നടന്നത്. നവംബറിൽ പൂർത്തിയായി. അധ്യാപന ജോലികൾ കാരണം ഏപ്രിലിലാണ് എഡിറ്റിങ്ങും ഡബ്ബിങ്ങും നടത്താനായത്. പിന്നീട് ലോക്ഡൗണും.
ഇപ്പോൾ എസ്.എസ്.എൽ.സി. പരീക്ഷാപേപ്പർ മൂല്യനിർണയമുള്ളതിനാൽ ശേഷിക്കുന്ന ജോലികൾ അടുത്ത മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് സംവിധായകൻ പറഞ്ഞു. ഗാനങ്ങൾ അടുത്തമാസം റിലീസാവും. സംസ്ഥാന അവാർഡ് ജേതാവ് നജീം അർഷാദ്, പ്രദീപ് പള്ളുരുത്തി, ഉണ്ണിമേനോൻ അടക്കം പ്രമുഖ ഗായകർ പാടിയ അഞ്ച് ഗാനങ്ങൾ സിനിമയിലുണ്ട്. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ത്രില്ലർ സിനിമയാണ്.