കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ സര്‍ക്കാര്‍ കരങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലേക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികൾ എത്തുന്നത്. മുഖ്യമന്ത്രിയിലേക്കും മറ്റ് ഉന്നതരിലേക്കും അന്വേഷണം നീളുമെന്ന ഭയം കൊണ്ടാണ് സ്വപ്നയെ കൊണ്ട് സര്‍ക്കാറിനെ ക്ലീന്‍ചിറ്റ് നല്‍കുന്ന വിധത്തിലുള്ള ശബ്ദരേഖ തുടക്കത്തില്‍ പുറത്തുവിട്ടത്. ഇങ്ങനെ ശബ്ദരേഖ പുറത്തുവന്നതില്‍ ഇടതു കേന്ദ്രങ്ങളില്‍ നിന്നുള്ള സംഘടിതമായ ഗൂഢാലോചനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ശബ്ദരേഖ റെക്കോര്‍ഡ് ചെയ്യുന്നതില്‍ അടക്കം മുഖ്യപങ്കാളിയായി നിന്നത് കേരളാ പോലീസ് അസോസിയേഷനിലെ ഒരു സംസ്ഥാന നേതാവാണ്. സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്യാന്‍ സഹായിച്ചത് തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണെന്നുമാണ് പുറത്തുവരുന്ന സൂചന. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും ഇതു റിക്കോര്‍ഡ് ചെയ്യുന്നതിലും പുറത്തുവിടുന്നതിലും പങ്കാളിയായതായി സൂചനയുണ്ട്.
വനിതാ പോലീസ് വിളിച്ചുതന്ന ഫോണില്‍ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണു പുറത്തുവന്നതെന്നും സ്വപ്ന കസ്റ്റംസിനു മൊഴി നല്‍കിയതിനെത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം 5 വനിതാ പോലീസുകാരാണു സ്വപ്നയ്ക്കു കാവലുണ്ടായിരുന്നത്. ഇവരെല്ലാം ഇടത് അനുഭാവികളാണ്. സ്വപ്നയെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മാത്രമാണ് മറ്റു 2 വനിതാ പോലീസുകാര്‍ കാവലിനുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പോലീസുകാരെ സ്ഥിരമായി കാവലിനു നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നു കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു. കേസിലെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കാണിച്ചു കോടതിയെ ഇക്കാര്യങ്ങള്‍ അറിയിക്കാനാണ് പോലീസിന്റെ ശ്രമം. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ പോലീസിലെ ചിലരായിരുന്നുവെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സമ്മതിച്ചതായാണ് സൂചന. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ ശബ്ദ രേഖാ ചോര്‍ച്ചയിലെ കണ്ടെത്തലുകള്‍ മറ്റ് ഏജന്‍സികളേയും അറിയിച്ചു. ഉന്നത നിര്‍ദ്ദേശപ്രകാരം സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായി ഈ വിഷയത്തില്‍ ചോദ്യം ചെയ്തത്. ഒടുവില്‍ സംഭവിച്ചത് സ്വപ്ന വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കേരളാ പോലീസ് പ്രതിക്കൂട്ടിലായത്.
കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പോലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പോലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന അറിയിച്ചു. ഇങ്ങനെ സംസാരിക്കുമ്പോഴാണ് ശബ്ദം മറുതലയ്ക്കലില്‍ റിക്കോര്‍ഡ് ചെയ്തത്. ഇതോടെ ജയിലില്‍ നിന്നല്ല ശബ്ദം ചോര്‍ന്നതെന്ന് വ്യക്തമാകുകയാണ്. നേരത്തെ അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയായിരുന്നു. ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്.
ഇതിനിടെയാണ് ഫോണ്‍ സംഭാഷണത്തിന് പിന്നിലെ നാടകങ്ങള്‍ സ്വപ്ന തന്നെ വെളിപ്പെടുത്തുന്നത്. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവച്ചു. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് അന്ന് നടന്നതെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയര്‍ത്തിയിരുന്നു. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍’ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്. ഇതിലൂടെ കേന്ദ്ര ഏജന്‍സികളെ സംശയത്തില്‍ നിര്‍ത്താനായിരുന്നു നീക്കം. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്തിയത്.
നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണു കേന്ദ്ര ഏജന്‍സികളുടെ സംയുക്ത തീരുമാനം. ശബ്ദസന്ദേശം ചോര്‍ന്നതിനെക്കുറിച്ച് ജയില്‍ ഡിജിപിയുടെ അഭ്യര്‍ത്ഥന പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. സ്വപ്നയുടെ മൊഴിയെടുക്കാന്‍ അവസരമില്ലാതിരുന്നതാണു കാരണം. അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല സംഭവമെന്നായിരുന്നു ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുകയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും.