കണ്ണൂർ : ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയും ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദൻ്റെ പരാമർശം. ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയൻ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണ സംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവർഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ ഈ ഗവൺമെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല. ഭരണം മാത്രമേ 5 കൊല്ലത്തിൽ മാറുന്നുള്ളൂ. എക്സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.