തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്തിൽ പ്രതിയായ സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന പ്രചാരണത്തിന് എതിരെ കോൺഗ്രസ് നേതാവ് തമ്പാനൂർ രവി രംഗത്ത്. സ്വപ്ന തന്റെ മകന്റെ ഭാര്യ അല്ല. വ്യാജ പ്രചാരണത്തിന് എതിരെ ഡിജിപി ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
15 കോടി രൂപയുടെ സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കോൺസുലേറ്റ് കാർഗോയിൽ സ്വർണ്ണം കണ്ടെത്തിയത്. കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളും സ്വപ്നയും ചേർന്ന് തട്ടിപ്പുകൾ നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. നേരത്തെ യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. പിന്നീട് ഐടി വകുപ്പിന് കീഴിൽ ജോലിയിൽ പ്രവേശിച്ചു. തട്ടിപ്പു വിവരം പുറത്തായതോടെ സ്വപ്നയെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇപ്പോൾ സ്വപ്ന ഒളിവിലാണ്.
തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ നിരവധി ഉന്നതതല ബന്ധങ്ങളുള്ള സ്വപ്നയെക്കുറിച്ച് ഒരുപാട് പ്രചാരണം നടക്കുന്നുണ്ട്. അതിലൊന്നാണ് സ്വപ്ന തമ്പാനൂർ രവിയുടെ മരുമകളാണ് എന്നത്. സ്വപ്ന പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിലാണ്. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസിൽ പങ്കാളിയായി. തുടര്‍ന്ന് 18-ാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്. ഭർത്താവുമായും ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യതയുണ്ടായതോടെ ബിസിനസ് പൊളിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തി.
ദാമ്പത്യവും തകർന്നു. ഇതിനിടയിൽ തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. പിന്നീട് എയർ ഇന്ത്യ സാറ്റ്സിലെത്തി. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റ് ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം. വിവിധ ഭാഷകളിലെ പ്രാവീണ്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന സ്വഭാവവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നയ്ക്ക് കഴിഞ്ഞു.